സൗജന്യവാഗ്ദാനങ്ങൾ വിലക്കാൻ ആകില്ലെന്ന് സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാഷ്ട്രീയ പാർട്ടികൾ നൽകുന്ന സൗജന്യവാഗ്ദാനങ്ങൾ വിലക്കുന്നതുമായി ബന്ധപ്പെട്ട വിഷയം കൂടുതൽ സങ്കീർണമാകുന്നുവെന്നു സുപ്രീം കോടതി നിരീക്ഷിച്ചു.
സൗജന്യപരിധിയിൽ എന്തെല്ലാം വരുമെന്നതും എന്തെല്ലാം ഉൾപ്പെടില്ല എന്നതും കൂടുതൽ സങ്കീർണ പ്രശ്നമായി മാറുന്നുവെന്നാണ് ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. വാഗ്ദാനങ്ങൾ നൽകുന്നതിൽ നിന്ന് പാർട്ടികളെ വിലക്കാനാകില്ല. എന്താണ് ശരിയായ വാഗ്ദാനം എന്നു നിശ്ചയിക്കുകയാണ് പ്രശ്നം.
സൗജന്യവിദ്യാഭ്യാസം നൽകും സൗജന്യമായി കുടിവെള്ളം ലഭ്യമാക്കും തുടങ്ങിയ കാര്യങ്ങൾ വാഗ്ദാനത്തിന്റെ പരിധിയിൽ വരുമോ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച കോടതി ഇക്കാര്യത്തിൽ കക്ഷികളോടു നിർദേശങ്ങൾ നൽകാൻ ആവശ്യപ്പെട്ടു. ഹർജി പരിഗണിക്കുന്നത് അടുത്തയാഴ്ചത്തേക്കു മാറ്റി.
ബിജെപി മുൻ വക്താവായ അശ്വിനി കുമാർ ഉപാധ്യായയാണ് ഹർജി നൽകിയത്. കോൺഗ്രസ്, ആം ആദ്മി, ഡിഎംകെ തുടങ്ങിയ പാർട്ടികളും കക്ഷി ചേരാൻ അപേക്ഷ നൽകി.
English Summary: Supreme Court says cannot ban free offers