ADVERTISEMENT

ന്യൂഡൽഹി ∙ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രംഗത്തില്ലെങ്കിലും മറ്റു കക്ഷികൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടാൽ അദ്ദേഹത്തെ പരിഗണിക്കാവുന്നതാണെന്ന് ജെഡിയു പ്രസിഡന്റ് ലലൻ സിങ്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി പദത്തിനായി വിവിധ കക്ഷികൾ അണിയറ നീക്കം നടത്തുന്നതിനിടെയാണ് നിതീഷിനെ ഉയർത്തിക്കാട്ടാനുള്ള ജെഡിയുവിന്റെ ശ്രമം. 

തിരഞ്ഞെടുപ്പിനു മുൻപ് ബിജെപിക്കെതിരെ പ്രതിപക്ഷം ഒന്നിക്കേണ്ടതുണ്ടെന്നും ചർച്ചകൾക്കായി നിതീഷ് അടുത്തയാഴ്ച ഡൽഹി സന്ദർശിക്കുമെന്നും ലലൻ സിങ് പറഞ്ഞു. 

പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ സജീവമായി ഇടപെട്ടിരുന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഏതാനും നാളുകളായി പിൻവലിഞ്ഞു നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ, ആ റോളിലേക്ക് നിതീഷ് എത്താനുള്ള സാധ്യത തെളിയുന്നു. 

മമതയെ അപേക്ഷിച്ച് നിതീഷുമായി കോൺഗ്രസിന് ഊഷ്മള ബന്ധമാണുള്ളത്. എന്നാൽ, പ്രധാനമന്ത്രി സ്ഥാനാർഥിയെ സംബന്ധിച്ച ചർച്ചകൾ പ്രതിപക്ഷ ഐക്യം തകർക്കാൻ ഇടയാക്കുമെന്നാണു കോൺഗ്രസിന്റെ നിലപാട്. 

രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കാൻ ആഗ്രഹിക്കുന്ന കോൺഗ്രസ് പ്രതിപക്ഷ ഐക്യം സംബന്ധിച്ച ചർച്ചകളാണ് ഇപ്പോൾ വേണ്ടതെന്നും അതിന് ആരു മുൻകയ്യെടുത്താലും പിന്തുണയ്ക്കുമെന്നുമാണ് പറയുന്നത്. 

ബിഹാർ തന്ത്രങ്ങൾ മെനഞ്ഞ് ബിജെപി

ന്യൂഡൽഹി ∙ ബിഹാറിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഉയർന്ന ജാതിക്കാരുടെ വോട്ടുകൾ ആകർഷിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാനൊരുങ്ങി ബിജെപി. പാർട്ടി നേതൃത്വത്തിലെ മാറ്റത്തിനൊപ്പം ഇത്തരമൊരു നീക്കം കൂടി വേണമെന്ന് ബിഹാറിലെ നേതാക്കൾ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു. പിന്നാക്ക വിഭാഗത്തിൽനിന്നുള്ള നിതീഷ് മഹാസഖ്യത്തിൽ ചേർന്നതോടെ പിന്നാക്കജാതി വോട്ടുകൾ അവർക്കു പോകുമെന്ന കണക്കുകൂട്ടലിലാണ് ഈ ആവശ്യം. 

ഏറ്റവും പിന്നാക്കജാതിക്കാരും ദലിതുകളുമാണ് ബിഹാറിലെ 50 ശതമാനത്തോളം വോട്ടർമാർ. പട്ടികവിഭാഗക്കാർ 17 ശതമാനത്തോളമുണ്ട്. യാദവർ, യാദവ ഇതരർ, ഒബിസി, ദലിത് വോട്ടുകളും മുസ്‌ലിം വോട്ടുകളും പുതിയ സാഹചര്യത്തിൽ മഹാസഖ്യത്തിനു പോകാൻ സാധ്യത കൂടുതലാണ്. അതിനു തടയിടുന്നതോടൊപ്പം ഉന്നതജാതിക്കാരുടെ വോട്ടുകൾ കൂടി ആകർഷിക്കാനുതകുന്ന നേതൃത്വം വേണമെന്നാണ് സംസ്ഥാന നേതാക്കൾ ആവശ്യപ്പെട്ടത്. നിതീഷ് കുമാറിന്റെ ഇരട്ടത്താപ്പും ചാഞ്ചാട്ടവും തുറന്നു കാണിക്കാൻ ബിഹാറിൽ നിരവധി റാലികളും പാർട്ടി സംഘടിപ്പിക്കും. 

English Summary: Nitish Kumar attempt to unite opposition parties for 2024 loksabha election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com