ഗുജറാത്ത് കലാപം: ടീസ്റ്റ സെതൽവാദിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
Mail This Article
ന്യൂഡൽഹി ∙ ഗുജറാത്ത് സർക്കാരിന്റെ അതിശക്തമായ എതിർപ്പ് തള്ളി സാമൂഹികപ്രവർത്തക ടീസ്റ്റ സെതൽവാദിനു സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. നാളെ തന്നെ അഹമ്മദാബാദിലെ വിചാരണ കോടതിയിൽ ഹാജരാക്കി മറ്റു നടപടികൾ പൂർത്തിയാക്കി ജാമ്യം അനുവദിക്കണമെന്ന് ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. സ്ഥിരജാമ്യത്തിനായി ഹൈക്കോടതി സമീപിക്കാമെന്നും കോടതി പറഞ്ഞു.
ഗുജറാത്ത് കലാപക്കേസിൽ ഉന്നതരെ കുടുക്കാൻ വ്യാജരേഖ ചമച്ചെന്ന് ആരോപിച്ച് ജൂൺ 26ന് അറസ്റ്റ് ചെയ്ത ടീസ്റ്റയുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തീരുമാനമെടുത്തിരുന്നില്ല. ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി 19ലേക്ക് മാറ്റിവയ്ക്കുകയാണ് ചെയ്തത്. ടീസ്റ്റയ്ക്ക് ഗുജറാത്തിൽ ആൾജാമ്യത്തിന് ബുദ്ധിമുട്ട് വരുമെന്ന് അവരുടെ അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞപ്പോൾ ജാമ്യത്തുക പണമായി സ്വീകരിക്കാൻ ബന്ധപ്പെട്ട കോടതിയോടു ചീഫ് ജസ്റ്റിസ് നിർദേശിച്ചു. വനിതയാണെന്നതിനു പുറമേ, അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യലിനായി 7 ദിവസം ലഭിച്ചതും കോടതി പരിഗണിച്ചു. കസ്റ്റഡി ചോദ്യംചെയ്യൽ പൂർത്തിയായി. ഇടക്കാല ജാമ്യം നൽകണമെന്ന കാര്യം വ്യക്തമാണെന്ന് സുപ്രീം കോടതി പറഞ്ഞു.
ജാമ്യം തടയാൻ ശ്രമം അവസാന നിമിഷവും
ടീസ്റ്റയ്ക്കു ജാമ്യം അനുവദിക്കുമെന്ന ഘട്ടത്തിൽ സുപ്രീം കോടതി തൽക്കാലം തീരുമാനമെടുക്കരുതെന്ന് ഗുജറാത്ത് സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത അഭ്യർഥിച്ചു. ഹർജി ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അവിടെ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എഫ്ഐആറിൽ പറഞ്ഞതിനെക്കാൾ കൂടുതൽ തെളിവുണ്ടെന്നും വാദിച്ചു. വ്യാജരേഖ ചമച്ചെന്നു ചൂണ്ടിക്കാട്ടി കേസെടുത്തു തയാറാക്കിയ എഫ്ഐആറിൽ കൂടുതൽ വിവരങ്ങളൊന്നുമില്ലെന്ന് കപിൽ സിബൽ ചൂണ്ടിക്കാട്ടി. ടീസ്റ്റയ്ക്കെതിരെ ആരോപിക്കുന്ന കുറ്റങ്ങൾ തെളിയിക്കാൻ സർക്കാരിനു കഴിഞ്ഞിട്ടില്ലെന്നും സിബൽ പറഞ്ഞു.
English Summary: Activist Teesta Setalvad Gets Bail