വിഷം ചേർത്ത ജൂസ് കൊടുത്ത് മകളുടെ സഹപാഠിയെ കൊന്നു; യുവതി അറസ്റ്റിൽ
Mail This Article
ചെന്നൈ ∙ പരീക്ഷയിൽ മകളെക്കാൾ കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർഥിയെ യുവതി ജൂസിൽ വിഷം ചേർത്തു കൊടുത്തു കൊലപ്പെടുത്തി. പുതുച്ചേരി കാരയ്ക്കൽ നെഹ്റു നഗർ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ബാല മണികണ്ഠനാണു മരിച്ചത്. ഇതേ ക്ലാസിലെ വിദ്യാർഥിനിയുടെ അമ്മ സഹായറാണി വിക്ടോറിയ അറസ്റ്റിലായി.
ക്ലാസ് കഴിഞ്ഞു വീട്ടിലെത്തിയ കുട്ടി ഛർദിച്ചു കുഴഞ്ഞു വീണപ്പോൾ ആശുപത്രിയിലാക്കുകയായിരുന്നു. ചികിത്സയ്ക്കിടെ കുട്ടി മരിച്ചു. സ്കൂളിലെ സുരക്ഷാ ജീവനക്കാരൻ ജൂസ് നൽകിയതായി നേരത്തേ ബാലയിൽനിന്നു മനസ്സിലാക്കിയ മാതാപിതാക്കൾ പൊലീസിനെ വിവരമറിയിച്ചു. ചോദ്യംചെയ്യലിനിടെ, കുട്ടിയുടെ ബന്ധുവാണെന്നു പറഞ്ഞ് ഒരു സ്ത്രീ ജൂസ് ഏൽപിച്ചതായും അത് താൻ കൈമാറിയതായും അയാൾ സമ്മതിച്ചു. സഹായറാണി പാക്കറ്റ് കൈമാറുന്നതു സിസിടിവി ദൃശ്യങ്ങളിൽനിന്നു ബോധ്യപ്പെട്ടു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. ബാല മണികണ്ഠൻ തന്റെ മകളെക്കാൾ മികച്ച മാർക്ക് നേടിയതിലും കലാമത്സരങ്ങളിൽ മികവ് തെളിയിച്ചതിലുമുള്ള അസൂയ മൂലമാണു വിഷം നൽകിയതെന്നും ഇവർ പറഞ്ഞു.
English Summary: Class topper poisoned to death by mother of another child out of jealousy