മൂക്കിലൂടെ തുള്ളിമരുന്നായി നൽകുന്ന കോവിഡ് വാക്സീൻ; ഇൻകോവാക്കിന് ഉപയോഗാനുമതി
Mail This Article
ന്യൂഡൽഹി ∙ ഭാരത് ബയോടെക് വികസിപ്പിച്ച ഇൻട്രാ നേസൽ (മൂക്കിലൂടെ നൽകുന്നത്) കോവിഡ് വാക്സീൻ ‘ഇൻകോവാക്കിന്’ ഇന്ത്യയിൽ ഉപയോഗാനുമതിയായി. 18 വയസ്സിനു മുകളിലുള്ളവർക്കു നൽകാനാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അടിയന്തര ഉപയോഗാനുമതി നൽകിയത്. ഇന്ത്യയിൽ ഉപയോഗാനുമതി ലഭിക്കുന്ന ആദ്യ കോവിഡ് നേസൽ വാക്സീനാണിത്. കോവിഡിനെതിരെ മറ്റു വാക്സീനുകൾ സ്വീകരിച്ചിട്ടില്ലാത്തവർക്കാണു നേസൽ വാക്സീൻ ശുപാർശ ചെയ്യുന്നത്.
കുത്തിവയ്ക്കുന്നതിനു പകരം, മൂക്കിലൂടെ തുള്ളിയായി നൽകാമെന്നതാണു പ്രധാന നേട്ടം. ഇപ്പോഴും സ്ഥിരീകരിക്കപ്പെടുന്ന കോവിഡ് കേസുകൾ ഒമിക്രോൺ വഴിയാണെന്നതിനാൽ നേസൽ വാക്സീൻ കൂടുതൽ ഫലപ്രദമാകുമെന്നു വിലയിരുത്തലുണ്ട്. യുഎസിലെ സെന്റ് ലൂയിസ് സർവകലാശാല വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന വാക്സീൻ സുരക്ഷിതവും മികച്ച പ്രതിരോധ ശേഷി നൽകുന്നതുമാണെന്നു ഭാരത് ബയോടെക് അവകാശപ്പെട്ടു. 2 ഡോസ് 3100 പേരിലും ബൂസ്റ്ററായി 875 പേരിലും നൽകി കമ്പനി ട്രയൽ നടത്തിയിരുന്നു. ബൂസ്റ്ററായി നൽകാൻ നിലവിൽ അനുമതിയില്ല.
English Summary: Bharat Biotech's Nasal Vaccine Against Covid-19 Cleared For Use