ADVERTISEMENT

കൊൽക്കത്ത ∙ ബംഗാളിൽ മമതാ ബാനർജി സർക്കാരിന്റെ അഴിമതിയിൽ പ്രതിഷേധിക്കാൻ ബിജെപി നടത്തിയ മാർച്ച് വൻ സംഘർഷത്തിൽ കലാശിച്ചു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, ബിജെപി സംസ്ഥാന അധ്യക്ഷൻ സുകന്ദ മജുംദാർ തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പൊലീസും സമരക്കാരും പലസ്ഥലങ്ങളിലും ഏറ്റുമുട്ടി. പൊലീസിന്റേതുൾപ്പെടെ നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കി. കണ്ണീർവാതകം, ജലപീരങ്കി എന്നിവ പൊലീസ് സമരക്കാർക്കെതിരെ പ്രയോഗിച്ചു. മുഖ്യമന്ത്രി മമതാ ബാനർജി ബംഗാളിനെ ഉത്തരകൊറിയയാക്കി മാറ്റിയിരിക്കുകയാണെന്ന് സുവേന്ദു അധികാരി ആരോപിച്ചു. അതേസമയം ബിജെപി നേതാക്കൾ ഗുണ്ടകളായി മാറിയെന്ന് തൃണമൂൽ വക്താവ് കുനാൽ ഘോഷ് പറഞ്ഞു. 

മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ അഴിമതിക്കേസിൽ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് ബിജെപി സംസ്ഥാനത്ത് നടത്തുന്ന പ്രക്ഷോഭങ്ങളുടെ തുടർച്ചയായിട്ടായിരുന്നു സെക്രട്ടേറിയറ്റ് മാർച്ച്. 7 ട്രെയിനുകൾ വാടകയ്ക്കെടുത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവർത്തകരെ കൊൽക്കത്തയിൽ എത്തിച്ചായിരുന്നു മാർച്ച്. സമരക്കാർ വന്ന ട്രെയിനുകൾ പൊലീസ് തടഞ്ഞത് സംഘർഷം വർധിപ്പിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നായിരുന്നു മാർച്ച്. ബിജെപി എംപി ലോക്കറ്റ് ചാറ്റർജി, രാഹുൽ സിൻഹ എന്നിവരെ ഹുഗ്ലി പാലത്തിനു സമീപം പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ സുകന്ദ മജുംദാർ ഹൗറയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. കൊൽക്കത്തയ്ക്കു പുറമേ മറ്റു പല ജില്ലകളിലും ബിജെപി പ്രവർത്തകർ അറസ്റ്റ് വരിച്ചു. 

സമരക്കാർക്കു നേരെ പൊലീസ് നിർദയമായാണ് പെരുമാറിയതെന്ന് ആരോപിച്ച് ബിജെപി കൽക്കട്ട ഹൈക്കോടതിയിൽ ഹർജി നൽകി. പൊലീസ് നടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ കോടതി ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടു. അതേസമയം, മന്ത്രിമാരും മുതിർന്ന നേതാക്കളും ഉൾപ്പെടെയുള്ളവർക്കെതിരേ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജൻസികൾക്കെതിരേ പ്രമേയം കൊണ്ടുവരാൻ ബംഗാൾ നിയമസഭ ഒരുങ്ങുകയാണ്. 

English Summary: BJP activists clash with cops during protest march in Bengal, several injured

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com