ADVERTISEMENT

സമർഖണ്ഡ് (ഉസ്ബെക്കിസ്ഥാൻ) ∙ ഭീകരവാദത്തെ നേരിടുന്നുവെന്ന പേരിൽ മറ്റു രാജ്യങ്ങളുടെ പരമാധികാരത്തിൽ കൈകടത്തുന്നത് അനുവദിക്കാനാവില്ലെന്നു ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. മേഖലയിലെ യുഎസ് ഇടപെടലുകൾ ഉദ്ദേശിച്ചാണു പ്രഖ്യാപനം. ഉച്ചകോടിയിലെ പ്രസംഗങ്ങളിൽ റഷ്യ, ചൈന പ്രസിഡന്റുമാർ തയ്‌വാൻ വിഷയത്തിൽ യുഎസിനെ വിമർശിക്കുകയും ചെയ്തു.

ഇന്നലെ സമാപിച്ച ഉച്ചകോടിയിൽ ഇന്ത്യ ഉസ്ബെക്കിസ്ഥാനിൽ നിന്ന് എസ്‌സിഒ അധ്യക്ഷപദം ഏറ്റെടുത്തു. അടുത്ത വർഷം ഇന്ത്യയിലായിരിക്കും ഉച്ചകോടി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ പരിഹരിക്കുന്നതിന് ചെറുരാജ്യങ്ങളെ സഹായിക്കാനും കാർബൺ പുറന്തള്ളൽ കുറയ്ക്കാനും കൂട്ടായ പ്രവർത്തനത്തിനു മുൻകയ്യെടുക്കുമെന്നും എസ്‌സിഒ പ്രസ്താവനയിൽ പറഞ്ഞു. വാരാണസിയെ എസ്‌സിഒയുടെ ആദ്യത്തെ സാംസ്കാരിക തലസ്ഥാന നഗരമായി പ്രഖ്യാപിച്ചു. യുഎഇ, കുവൈത്ത്, ബഹ്റൈൻ, മാലദ്വീപ്, മ്യാൻമർ എന്നീ രാജ്യങ്ങളെ സംവാദ പങ്കാളികളാക്കാനും ഉച്ചകോടി തീരുമാനിച്ചു.

ഭക്ഷ്യസുരക്ഷയിലും പാരമ്പര്യവൈദ്യ രംഗത്തും സഹകരണം ശക്തമാക്കണമെന്നും പാരമ്പര്യ ചികിത്സാ രീതികളുടെ പ്രോത്സാഹനത്തിന് ഇന്ത്യ മുൻകയ്യെടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോവിഡും യുക്രെയ്ൻ യുദ്ധവും ഭക്ഷ്യസുരക്ഷാ രംഗത്ത് ആശങ്കകളുണ്ടാക്കുന്നു. ചെറുധാന്യങ്ങളുടെ കൃഷിയും ഉപഭോഗവും പ്രോത്സാഹിപ്പിക്കുകയാണു ഭക്ഷ്യപ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനുള്ള ഉചിതമായ മാർഗം. ഇത് പോഷകസമൃദ്ധവും ചെലവുകുറഞ്ഞതുമായ ബദൽ കൂടിയാണെന്നും മോദി പറഞ്ഞു.

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ, ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷൗക്കത്ത് മിർസ്യോയേവ്, തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ, ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി എന്നിവരുമായി മോദി ചർച്ച നടത്തി. ഇറാനുമായുള്ള ചർച്ചയിൽ ചാബഹാർ തുറമുഖ വികസന പദ്ധതിയുടെ പുരോഗതി വിലയിരുത്തി. യുക്രെയ്ൻ വിഷയം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് മോദി പുട്ടിനോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആശങ്കകൾ മനസ്സിലാക്കുന്നുവെന്നു പുട്ടിൻ പറഞ്ഞു. ഇന്ധന കൈമാറ്റം, റഷ്യൻ വളത്തിന് ഇന്ത്യയിൽ വിപണി തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തു. 

ഹസ്തദാനമില്ലാതെ മോദിയും ഷിയും

ഗൽവാനിലെ ചൈനീസ് അതിക്രമത്തിനു ശേഷം ആദ്യമായി ഒരു വേദിയിലെത്തിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈന പ്രസിഡന്റ് ഷി ചിൻപിങ്ങും പരസ്പരം കൈ കൊടുക്കുകയോ ചിരിക്കുകയോ ചെയ്തില്ല. ഇരുവരും തമ്മിൽ ചർച്ചയുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇന്ത്യ എസ്‌സിഒ അധ്യക്ഷ പദവി ഏറ്റെടുത്തതിനെ ചൈന പ്രസിഡന്റ് അഭിനന്ദിച്ചു. വ്യാഴാഴ്ച രാത്രിയാണ് മോദി ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിലെത്തിയത്. മോദിയും ഷി ചിൻപിങ്ങും കൂടിക്കാഴ്ച നടത്തിയതായി വാർത്താ ഏജൻസി ആദ്യം റിപ്പോർട്ട് ചെയ്തെങ്കിലും പിന്നീടു പിൻവലിച്ചു.

English Summary: PM Narendra Modi, Uzbekistan, Regional SCO Summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com