22,842 കോടിയുടെ ബാങ്ക് തട്ടിപ്പ്; റിഷി കമലേഷ് അഗർവാൾ അറസ്റ്റിൽ
Mail This Article
ന്യൂഡൽഹി ∙ 22,842 കോടിയുടെ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് എബിജി ഷിപ്‌യാഡ് ലിമിറ്റഡ് സ്ഥാപകൻ റിഷി കമലേഷ് അഗർവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്നലെ ചോദ്യം ചെയ്യാനായി സിബിഐ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയ അദ്ദേഹത്തെ നിസ്സഹകരിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് സിബിഐ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ഗുജറാത്തിലെ ദഹേജ്, സൂറത്ത് ഷിപ്‌യാർഡുകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എബിജി ഷിപ്‌യാഡ് ഇന്ത്യൻ കപ്പൽ നിർമാണ മേഖലയിലെ വൻകിട സ്ഥാപനങ്ങളിലൊന്നായിരുന്നു. 98 കടലാസ് കമ്പനികളിലൂടെ ബാങ്ക് വായ്പയായി 22,842 കോടി രൂപ ഇവർ തട്ടിയെടുത്തെന്നാണു കേസ്. 1985 ൽ ആരംഭിച്ച ഷിപ്‍യാർഡിന് ഐസിഐസിഐ ബാങ്കിന്റെ നേതൃത്വത്തിലുള്ള 28 ബാങ്കുകളുടെ കൺസോർഷ്യമാണ് വായ്പ നൽകിയത്. ഇതിൽ ഉൾപ്പെടുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയനുസരിച്ചാണ് കമ്പനി മുൻ ചെയർമാൻ ആയിരുന്ന അഗർവാൾ, മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ സന്താനം മുത്തുസ്വാമി, ഡയറക്ടർമാരായ അശ്വിനി കുമാർ, സുശീൽ കുമാർ അഗർവാൾ, രവി വിമൽ നെവേഷ്യ എന്നിവർക്കെതിരെ സിബിഐ ഫെബ്രുവരി 7നു കേസെടുത്തത്.
English Summary: CBI arrests ABG Shipyard’s Rishi Agarwal