ലൈസൻസ് വേണോ? മര്യാദ പഠിക്കണം: ഇരുചക്ര ലൈസൻസിന് രണ്ടാഴ്ചത്തെ ക്ലാസ് നിർബന്ധം
Mail This Article
ന്യൂഡൽഹി ∙ ഇരുചക്ര വാഹന ലൈസൻസിനായി 20 സെഷനുകളിലായി രണ്ടാഴ്ചത്തെ തിയറി, പ്രായോഗിക പരിശീലനം നിർബന്ധമാക്കി ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി. റോഡ് മര്യാദയും ഇന്ധനക്ഷമത കൂട്ടുന്ന ഡ്രൈവിങ്ങും ഉൾപ്പെടെയാണു പഠിക്കേണ്ടത്. അംഗീകൃത ഡ്രൈവിങ് സെന്ററുകളിൽ നിന്ന് ഡ്രൈവിങ് ക്ഷമത പരീക്ഷ പാസായതിന്റെ സർട്ടിഫിക്കറ്റ് കൂടി അപേക്ഷയ്ക്കൊപ്പം നൽകിയാലേ ഇനി ലൈസൻസ് ലഭിക്കൂ.
കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ (എൽഎംവി) ലൈസൻസിനു നാലാഴ്ച നീളുന്ന പരിശീലനം നിർബന്ധമാക്കിയിരുന്നു. അതിന്റെ തുടർച്ചയാണിത്. കരടുനിയമം ഏപ്രിലിൽ പ്രസിദ്ധീകരിച്ചിരുന്നു.
പിൻ സീറ്റ്ബെൽറ്റ് ഇട്ടില്ലെങ്കിൽ അലാം
പുതിയ വാഹനങ്ങളിൽ പിൻസീറ്റിൽ സീറ്റ്ബെൽറ്റ് ഇട്ടില്ലെങ്കിൽ അലാം മുഴങ്ങുന്ന സംവിധാനം നിർബന്ധമാക്കി വൈകാതെ വിജ്ഞാപനമിറക്കും. പിന്നിലെ യാത്രികൻ സീറ്റ് ബെൽറ്റിട്ടില്ലെങ്കിൽ ആദ്യം ഡ്രൈവിങ് കൺസോളിൽ മുന്നറിയിപ്പു വരും. പിന്നാലെ അലാം മുഴങ്ങും.
തിയറി ക്ലാസിൽ 7 സെഷൻ
∙ഡ്രൈവിങ് ബാലപാഠങ്ങൾ
∙ട്രാഫിക് വിദ്യാഭ്യാസം
∙വാഹനത്തിന്റെ അടിസ്ഥാന വിവരങ്ങൾ
∙അപകടങ്ങളിൽപ്പെട്ടവർക്കുള്ള പ്രഥമശുശ്രൂഷ
∙റോഡിലെ പെരുമാറ്റം
∙അപകടങ്ങളുടെ കേസ് സ്റ്റഡികൾ
∙ഇന്ധനം ലാഭിക്കുന്നതും പരിസ്ഥിതി പരിപാലനവും
പ്രായോഗിക പരിശീലനം 13 സെഷൻ
∙ഡ്രൈവിങ്ങിന്റെ വിവിധ ഘട്ടം
∙രാത്രികാല ഡ്രൈവിങ്
∙വാഹനത്തിന്റെ അടിസ്ഥാന അറ്റകുറ്റപ്പണികൾ
∙അലഞ്ഞു തിരിയുന്ന മൃഗങ്ങളുണ്ടാക്കുന്ന അപകടത്തിൽ നിന്നുള്ള മുൻകരുതൽ
∙വലിയ വാഹനങ്ങളുള്ള റോഡിൽ പാലിക്കേണ്ട രീതികൾ
∙ഇന്ധനക്ഷമത കൂട്ടുന്ന ഡ്രൈവിങ് തുടങ്ങിയവ
English Summary: Training for two wheeler licence