റിപ്പബ്ലിക് ചാനലിന് ഇഡിയുടെ ക്ലീൻചിറ്റ്
Mail This Article
മുംബൈ ∙ വ്യാജമായി ജനപ്രീതി (ടിആർപി റേറ്റിങ്) പെരുപ്പിച്ചു കാണിച്ച് കോടികളുടെ പരസ്യം പിടിച്ചെന്ന കേസിൽ റിപ്പബ്ലിക് ചാനലിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ക്ലീൻ ചിറ്റ് നൽകി. ചാനലിന്റെ ഉടമകളായ എആർജി ഔട്ട്ലിയർ മീഡിയയ്ക്കും എഡിറ്റർ അർണബ് ഗോസ്വാമിക്കും തട്ടിപ്പിൽ പങ്കുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഇഡി കുറ്റപത്രത്തിൽ വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി (ശിവസേന–എൻസിപി–കോൺഗ്രസ്) സർക്കാരിന്റെ കാലത്താണു പൊലീസ് കേസെടുത്തത്. ഇതിന്റെ ചുവടുപിടിച്ച് ഇഡി സാമ്പത്തിക കുറ്റകൃത്യക്കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. ചാനലുകളുടെയും അവയിലെ പരിപാടികളുടെയും പ്രേക്ഷകരുടെ എണ്ണം, ചെലവഴിക്കുന്ന സമയം എന്നിവ വിലയിരുത്തിയാണ് ടിആർപി (ടെലിവിഷൻ റേറ്റിങ് പോയിന്റ്) കണക്കാക്കുക.
റേറ്റിങ് നടത്തുന്ന ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) ഉദ്യോഗസ്ഥർക്കെതിരെയും ഇഡി കുറ്റപത്രത്തിൽ പരാമർശമില്ല.
അതേസമയം, ബാർക്കിനായി റേറ്റിങ് സർവേ നടത്തിയിരുന്ന ഹൻസ്‌രാജ് മീഡിയയിലെയും 3 സിനിമാ ചാനലുകളിലെയും 16 പേർക്കെതിരെ കുറ്റങ്ങൾ ആരോപിക്കുന്നുണ്ട്.
English Summary: ED gives clean chit to Republic TV in TRP rigging case