ADVERTISEMENT

ന്യൂഡൽഹി ∙ ഹിന്ദുക്കളും മുസ്‌ലിംകളും വ്യത്യസ്ത ആരാധനാ രീതികളുള്ളവരാണെങ്കിലും ഒരേ ജനിതകഘടന ഉള്ളവരാണെന്ന് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് പറഞ്ഞു. മുസ്‌ലിംകളുമായി ആർഎസ്എസ് നടത്തുന്ന ചർച്ചകളുടെ ഭാഗമായി ഡൽഹിയിലെ മസ്ജിദും മദ്രസയും സന്ദർശിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഹിജാബ് വിവാദം, വാരാണസിയിലെ ഗ്യാൻവ്യാപി പള്ളി തർക്കം, സമുദായ സൗഹാർദം തുടങ്ങിയവയാണ് മുസ്‌ലിം വിഭാഗങ്ങളുമായി നടത്തുന്ന ചർച്ചയിൽ ആർഎസ്എസ് മുന്നോട്ടു വയ്ക്കുന്ന വിഷയങ്ങൾ. 

ഇന്നലെ ഡൽഹി കെ.ജി മാർഗിലുള്ള പള്ളിയിലും ആസാദ്പുരിലെ മദ്രസയിലുമാണ് ഭാഗവത് എത്തിയത്. ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ അധ്യക്ഷൻ ഉമർ അഹ്മദ് ഇല്യാസിയുമായി ഹിജാബ് വിവാദമുൾപ്പെടെയുള്ള വിഷയങ്ങൾ അദ്ദേഹം ചർച്ച ചെയ്തു. 

മോഹൻ ഭാഗവതിനെ ‘രാഷ്ട്ര പിതാവ്’ എന്നാണ് മദ്രസ വിദ്യാർഥികൾക്ക് ഇല്യാസി പരിചയപ്പെടുത്തിയത്. എന്നാൽ, രാഷ്ട്രപിതാവ് ഒന്നേയുള്ളൂവെന്നും എല്ലാവരും ഭാരതത്തിന്റെ സന്താനങ്ങളാണെന്നും ഭാഗവത് തിരുത്തി. 

രാജ്യത്തെ ശക്തിപ്പെടുത്തണമെന്നും രാജ്യത്തിനാണ് മുൻഗണനയെന്നുമുള്ള സന്ദേശമാണ് ഈ സന്ദർശനത്തിലൂടെ വ്യക്തമാകുമെന്നതെന്ന് ഇല്യാസി പറഞ്ഞു. ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി കൃഷ്ണഗോപാൽ, മുസ്‌ലിം രാഷ്ട്രീയ മഞ്ച് രക്ഷാധികാരി ഇന്ദ്രേഷ് കുമാർ, റാംലാൽ എന്നീ നേതാക്കളും ഭാഗവതിനൊപ്പമുണ്ടായിരുന്നു.

എല്ലാ വിഭാഗത്തിൽപ്പെട്ടവരുമായും സർസംഘ്ചാലക് സംവദിക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായിരുന്നു പള്ളിയും മദ്രസയും സന്ദർശിച്ചതെന്നും ആർഎസ്എസ് വക്താവ് സുനിൽ അംബേക്കർ പറഞ്ഞു.

കഴിഞ്ഞ മാസം ഡൽഹിയിൽ മുൻ ലഫ്റ്റനന്റ് ഗവർണർ നജീബ് ജങ്, മുൻ തിരഞ്ഞെടുപ്പു കമ്മിഷണർ എസ്. വൈ. ഖുറൈഷി എന്നിവരടക്കമുള്ള മു‌സ്‌ലിം പ്രമുഖരുമായി ഭാഗവത് ചർച്ചകൾ നടത്തിയിരുന്നു.

 

English Summary: Mohan Bhagwat visits mosque

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com