പഞ്ചാബിൽ വീണ്ടും ഇടഞ്ഞ് ഗവർണറും മുഖ്യമന്ത്രിയും
Mail This Article
ചണ്ഡിഗഡ് ∙ പഞ്ചാബിൽ ഗവർണറും ആംആദ്മി സർക്കാരും തമ്മിലുള്ള പോര് മുറുകുന്നു. ചൊവ്വാഴ്ച നടക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ കാര്യക്രമം ആവശ്യപ്പെട്ട ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി ഭഗവന്ത് മാനെ ചുമതലകൾ ഓർമിപ്പിക്കാൻ മുതിർന്നതാണു പുതിയ വഴക്കിനു കാരണമായത്. മുഖ്യമന്ത്രിയുടെ നിയമോപദേശകർ പോരെന്ന് ഗവർണർ പരിഹസിച്ചു.
സഭാ കാര്യങ്ങളുടെ പട്ടിക ഗവർണർക്ക് നൽകാൻ വ്യവസ്ഥയില്ലെന്നാണ് ആം ആദ്മി നിലപാട്. ബിജെപിയുടെ ഇംഗിതത്തിനനുസരിച്ച് ഗവർണർ പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച എഎപി, ലക്ഷ്മണ രേഖ കടക്കരുതെന്ന് അദ്ദേഹത്തെ ഓർമിപ്പിക്കുകയും ചെയ്തു.
സഭയിൽ വിശ്വാസവോട്ട് തേടാൻ 22ന് പ്രത്യേക സമ്മേളനം വിളിക്കണമെന്ന സർക്കാരിന്റെ ആവശ്യം ഗവർണർ നിരസിച്ചതോടെയാണ് ഉരസൽ ശക്തമായത്. തുടർന്ന്, സഭാ സമ്മേളനത്തിന് ഗവർണറുടെ സമ്മതം ഔപചാരികമാണെന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ മറുപടി നൽകി.
ഭരണഘടനയുടെ 167,168 അനുഛേദങ്ങൾ വായിച്ചു മനസ്സിലാക്കാൻ ഗവർണർ മുഖ്യമന്ത്രിയെ ഓർമിപ്പിച്ചു. അനുഛേദം 167 ഗവർണറോടുള്ള മുഖ്യമന്ത്രിയുടെ കടമകൾ നിർവചിക്കുന്നതും 168 നിയമസഭയുടെ ഘടന വ്യക്തമാക്കുന്നതുമാണ്.
English Summary: Dispute between Punjab CM and Governor