ADVERTISEMENT

ചെന്നൈ ∙ മ്യാൻമറിൽ ഇന്ത്യക്കാരെ തടങ്കലിൽ പാർപ്പിച്ച് സൈബർ കുറ്റകൃത്യങ്ങൾ ചെയ്യിക്കുന്ന സായുധ സംഘം, ഈ വിവരങ്ങൾ പുറംലോകത്തെ അറിയിച്ചവരെ കണ്ടെത്തി ‘ശിക്ഷിക്കാൻ’ നീക്കം തുടങ്ങിയെന്നു റിപ്പോർട്ട്. 

മാധ്യമങ്ങൾക്ക് ദൃശ്യങ്ങൾ അയച്ചവരെ കുറിച്ചു വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ നൽകുമെന്ന് ഗുണ്ടാസംഘം അറിയിച്ചെന്നും ഇന്ത്യക്കാരെ ലാവോസിലെ കൂടുതൽ നിയന്ത്രണങ്ങളുള്ള ക്യാംപിലേക്കു മാറ്റുമെന്നു ഭീഷണിപ്പെടുത്തിയതായും തടവിലുള്ള മലയാളികൾ വെളിപ്പെടുത്തി.

അതിനിടെ, മ്യാൻമറിലെ ഇന്ത്യൻ എംബസി മുഖേന നടത്തിയ രക്ഷാശ്രമങ്ങൾ വേണ്ട രീതിയിൽ വിജയിക്കാത്തതിനെ തുടർന്ന് തായ്‌ലൻഡിലെ ഇന്ത്യൻ എംബസി സംഭവത്തിൽ ഇടപെട്ടു. കുടുങ്ങിക്കിടക്കുന്നവരുമായി ബന്ധപ്പെട്ട്, പാസ്പോർട്ട് അടക്കമുള്ള വിവരങ്ങൾ ശേഖരിച്ചു. 300 അംഗസംഘത്തിലെ 30 മലയാളികളും പേരും മറ്റുവിവരങ്ങളും കൈമാറി. 

ഡേറ്റ എൻട്രി ജോലിക്കെന്നു പറഞ്ഞ് ഇവരെ റിക്രൂട്ട് ചെയ്ത ഏജൻസികൾക്കെതിരെ കേന്ദ്ര സർക്കാർ നടപടി ആരംഭിച്ചു. ഇന്ത്യക്കാർക്കു പുറമേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഈസംഘത്തിന്റെ പിടിയിലുണ്ട്. കെനിയൻ എംബസി അവരുടെ പൗരൻമാരെ സായുധസേനയുടെ സഹായത്തോടെ   കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു.

ചൈനീസ് കെണിയോ...?

തായ്‌ലൻഡിന്റെ അതിർത്തിയിലുള്ള കയിൻ പ്രവിശ്യയിലെ ഷ്വേ കൊക്കോ എന്ന ചൈനീസ് ടൗൺഷിപ്പിലാണ് ഇന്ത്യൻ ഐടി വിദഗ്ധരെ ബന്ദികളാക്കിയിരിക്കുന്നത്. ഒരു കുപ്രസിദ്ധ ചൈനീസ് കമ്പനി 1500 കോടി ഡോളർ നിക്ഷേപിച്ചു നിർമിക്കുന്ന ടൗൺഷിപ്പിനുള്ളിൽ പ്രവർത്തിക്കുന്ന ഐടി കമ്പനികളിലേക്കാണ് ഇവരെ റിക്രൂട് ചെയ്തതെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. സൈബർ കുറ്റകൃത്യങ്ങൾക്കു കുപ്രസിദ്ധമായ മേഖലയാണിത്.

English Summary: Indians held 'hostage' in Myanmar updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com