രണ്ടാം ഭാര്യയെ വിഷം കുത്തിവച്ച് കൊന്നയാൾ അറസ്റ്റിൽ
Mail This Article
ഖമ്മം (തെലങ്കാന) ∙ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം ഭാര്യ മരിച്ചെന്ന് ആരോപിച്ച് നഷ്ടപരിഹാരം കൈപ്പറ്റിയ ഭർത്താവ് അവരെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയതാണെന്നു സിടിവി ദൃശ്യങ്ങളിൽനിന്നു തെളിഞ്ഞു.
പേഡതൻഡ സ്വദേശിയായ തേജാവത് ബിക്ഷയാണ് (42) ഭാര്യ നവീനയെ കൊന്നതിന് അറസ്റ്റിലായത്. രണ്ടാമത്തെ പ്രസവത്തിനു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നവീന കുഞ്ഞിനു ജന്മം നൽകിയ ശേഷമാണ് ഓഗസ്റ്റ് 30നു മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണു കാരണമെന്ന് ആരോപിച്ച് തേജാവത് ബഹളം വയ്ക്കുകയും നഷ്ടപരിഹാരം നൽകി അധികൃതർ കേസ് ഒതുക്കിത്തീർക്കുകയുമായിരുന്നു. പോസ്റ്റ് മോർട്ടം പോലും നടത്താതെ മൃതദേഹം വിട്ടുനൽകി. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തേജാവത് തന്നെയാണ് വിഷം കുത്തിവച്ചു ഭാര്യയെ കൊന്നതെന്നു വ്യക്തമായി.
ആദ്യഭാര്യയിൽ കുട്ടികൾ ഉണ്ടാവാത്തതിനെ തുടർന്നാണ് ഇയാൾ നവീനയെ വിവാഹം കഴിച്ചതെന്നും 2 ഭാര്യമാരും തമ്മിൽ വീട്ടിൽ കലഹം പതിവായിരുന്നു എന്നും പൊലീസ് പറഞ്ഞു. തുടർന്നാണ് ആരോഗ്യ പ്രവർത്തകൻ കൂടിയായ തേജാവത് രണ്ടാം ഭാര്യയെ ഒഴിവാക്കാൻ തീരുമാനിച്ചത്.
English Summary: Telangana man kills second wife by lethal injections