വാത്സല്യത്താൽ ഗോവയെ കീഴടക്കി; സ്നേഹം വിളമ്പിയ ‘അമ്മ റോബട്ടിനെ’ ചേർത്തുപിടിച്ചു
Mail This Article
പനജി ∙ ഗോവയെ വാത്സല്യം കൊണ്ട് കീഴടക്കിയ ‘ അമ്മ റോബട്ടിന് ’ ഒടുവിൽ സർക്കാരിന്റെ സ്നേഹ ഹസ്തം. മാനസിക വെല്ലുവിളി നേരിടുന്ന മകൾക്ക് ഭക്ഷണം നൽകാൻ കൂലിപ്പണിക്കാരനായ ബിപിൻ കദം രൂപകൽപന ചെയ്ത ‘ മാ റോബട്ടിന് ’ ഗോവ ഇന്നവേഷൻ കൗൺസിലിന്റെ പിന്തുണ. കിടപ്പുരോഗികൾക്ക് ഭക്ഷണം നൽകുന്ന അമ്മ റോബട്ടിന്റെ വാണിജ്യ സാധ്യത കണ്ടെത്തി കൂടുതൽ മികവുറ്റതാക്കാനുള്ള സാമ്പത്തിക സഹായം കൗൺസിൽ നൽകും.
ബിപിൻ കദമിന്റെ 15 വയസ്സുള്ള മകൾ പ്രജക്ത കട്ടിലിൽ നിന്ന് അനങ്ങാൻ കഴിയാതെ കിടപ്പിലാണ്. മകൾക്ക് ആശ്രയമായിരുന്ന ഭാര്യയും കിടപ്പിലായതോടെയാണ് കുട്ടിക്ക് ഭക്ഷണം നൽകാൻ റോബട് എന്ന ആശയത്തിലേക്കു ബിപിൻ കടന്നത്. 4 മാസത്തെ പലതരം അന്വേഷണങ്ങൾക്കൊടുവിലാണ് മകളുടെ ശബ്ദം തിരിച്ചറിഞ്ഞ് ഭക്ഷണം നൽകുന്ന റോബട്ടിന് ബിപിൻ രൂപം കൊടുത്തത്.
‘ഞാൻ ജോലി കഴിഞ്ഞുവരുമ്പോൾ അവളുടെ മുഖത്തെ സംതൃപ്തി കാണുമ്പോൾ എല്ലാം മറക്കും. ഇത്തരം ഒരുപാടു കുട്ടികൾക്ക് ഈ റോബട് പ്രയോജനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മനിർഭർ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതുപോലെ എന്റെ മകൾക്കും സ്വയം കാര്യങ്ങൾ ചെയ്യാൻ കഴിയണമെന്നു തോന്നി ’ – ബിപിൻ പറയുന്നു.
English Summary: Goa Daily Wage Worker Builds Robot