റിസപ്ഷനിസ്റ്റിനെ കൊലപ്പെടുത്തിയ കേസ്; റിസോർട്ട് ഇടിച്ചുനിരത്തി സർക്കാർ
Mail This Article
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിൽ റിസപ്ഷനിസ്റ്റിനെ കൊലപ്പെടുത്തി തോട്ടിലെറിഞ്ഞ കേസിൽ ഉൾപ്പെട്ട റിസോർട്ട് ഉത്തരാഖണ്ഡ് സർക്കാർ ഇടിച്ചു നിരത്തി. നാട്ടുകാർ നേരത്തേ തന്നെ റിസോർട്ട് അടിച്ചു തകർക്കുകയും തീയിടുകയും ചെയ്തിരുന്നു. അതിഥികൾക്കു ലൈംഗിക സേവനത്തിനു വിസമ്മതിച്ചതിനാൽ റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയെ (19) ഉടമയും കൂട്ടാളികളും കൊലപ്പെടുത്തിയെന്നാണു കേസ്.
ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനും റിസോർട്ട് ഉടമയുമായ പുൾകിത് ആര്യ, മാനേജർ സൗരഭ് ഭാസ്കർ, അസി. മാനേജർ അങ്കിത് ഗുപ്ത എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിനോദ് ആര്യ, പുൾകിതിന്റെ ജ്യേഷ്ഠനും ബിജെപി യുവ നേതാവുമായ അങ്കിത് ആര്യ എന്നിവരെ ബിജെപി പുറത്താക്കി. ഉത്തരാഖണ്ഡിലെ കളിമണ്ണ് കലാ വികസന ബോർഡ് ചെയർമാനാണു വിനോദ് ആര്യ. ഒബിസി കമ്മിഷൻ വൈസ് പ്രസിഡന്റാണ് അങ്കിത്.
ഭോഗ്പുരിലെ റിസോർട്ടിൽ നിന്ന് കഴിഞ്ഞ 18 നു കാണാതായ യുവതിയുടെ മൃതദേഹം ഇന്നലെ ചീല കനാലിൽ നിന്നു കണ്ടെടുത്തു. അതിഥികളുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ റിസോർട്ട് ഉടമയും മാനേജർമാരും നിർബന്ധിക്കുന്നതായി കാണാതായ അന്നു രാത്രി യുവതി സുഹൃത്തിനെ വിളിച്ചു പറഞ്ഞിരുന്നു. പിന്നീട് ഫോൺ ഓഫായി. സുഹൃത്ത് റിസോർട്ട് ഉടമയെ വിളിച്ചപ്പോൾ യുവതി റൂമിലേക്കു പോയി എന്നു പറഞ്ഞു. അടുത്ത ദിവസവും യുവതിയെ ഫോണിൽ കിട്ടാതിരുന്നപ്പോഴാണു പരാതിയായത്.
പരാതി ലഭിച്ചിട്ടും കേസെടുക്കാൻ വൈകിയെന്നാരോപിച്ച് കോൺഗ്രസ് ഹരിദ്വാറിൽ പ്രക്ഷോഭം നടത്തി. പ്രതികളെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു കൊണ്ടുപോയ പൊലീസ് വാഹനം നാട്ടുകാർ ആക്രമിച്ചു. ഇന്നലെ ബിജെപി എംഎൽഎ രേണു ബിഷ്ടിന്റെ വാഹനവും നാട്ടുകാർ ആക്രമിച്ചു തകർത്തു. രേണു പരുക്കില്ലാതെ രക്ഷപ്പെട്ടു. കേസ് ലോക്കൽ പൊലീസിൽ നിന്നു മാറ്റി ഡിഐജിയുടെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘം രൂപവൽക്കരിക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി നിർദേശിച്ചിട്ടുണ്ട്.
അനധികൃതമായി നിർമിച്ചതാണെന്നു ചൂണ്ടിക്കാട്ടി ഇന്നലെയാണ് ഉത്തരാഖണ്ഡ് സർക്കാർ റിസോർട്ട് ഇടിച്ചുനിരത്തിയത്. റിസോർട്ടിനോടു ചേർന്ന് വിനോദ് ആര്യ നടത്തിയിരുന്ന അച്ചാർ ഫാക്ടറിയും ഇന്നലെ കത്തി നശിച്ചു. എന്നാൽ, ഇതു തെളിവു നശിപ്പിക്കാൻ തീയിട്ടതാണെന്ന് കോൺഗ്രസ് ആരോപിച്ചു.
English Summary: Uttarakhand Resort Receptionist Murder case