പേരിൽ പാരമ്പര്യം തുളുമ്പണം: ചീറ്റകൾക്ക് പേരിടാൻ മത്സരം
Mail This Article
ന്യൂഡൽഹി∙ നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച 8 ചീറ്റകൾക്ക് ‘സംസ്കാരവും പാരമ്പര്യവും’ തുളുമ്പുന്ന പേരുകൾ നിർദേശിക്കാൻ ദേശീയതലത്തിൽ മത്സരം നടത്തുമെന്ന് ‘മൻ കി ബാത്’ പ്രഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. മത്സരത്തിൽ വിജയിക്കുന്നവർക്കായിരിക്കും ചീറ്റയെ കാണാൻ ആദ്യം അവസരം ലഭിക്കുകയെന്നും മോദി സൂചിപ്പിച്ചു.
ചീറ്റയെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന പദ്ധതിക്കു പേര് നിർദേശിക്കാനും മത്സരമുണ്ടാകും. ‘മൈ ഗവൺന്മെന്റ്’ (MyGov) പ്ലാറ്റ്ഫോമിലായിരിക്കും മത്സരം. ചീറ്റകൾക്കു നമ്മുടെ നാടുമായി എത്രമാത്രം ഇടകലരാൻ സാധിച്ചുവെന്ന് പരിശോധിക്കാൻ കർമസേനയെ നിയോഗിച്ചിട്ടുണ്ട്. സെപ്റ്റംബർ 28ന് ഭഗത് സിങ്ങിന്റെ ജന്മവാർഷികമാണ്. അദ്ദേഹത്തിന് ആദരമർപ്പിച്ച് ചണ്ഡിഗഡ് വിമാനത്താവളത്തിന് ഭഗത് സിങ്ങിന്റെ പേര് നൽകാൻ തീരുമാനിച്ചതായി മോദി പറഞ്ഞു.
ശ്രവണപരിമിതിയുള്ള മലയാളി വിദ്യാർഥിനി എസ്.കെ. മഞ്ജുവിനു ഇന്ത്യൻ സൈൻ ലാംഗ്വേജ് (ആംഗ്യഭാഷ) ഏറെ ഗുണം ചെയ്തതു പ്രഭാഷണത്തിൽ പ്രധാനമന്ത്രി പരാമർശിച്ചു. മഞ്ജുവിനു പുറമേ മാതാപിതാക്കൾക്കും ശ്രവണപരിമിതിയുണ്ട്. മുഴുവൻ കുടുംബത്തിനും ആംഗ്യഭാഷ ആശയവിനിമയത്തിനുള്ള ഉപാധിയായി. രാജ്യത്ത് ആംഗ്യഭാഷ ഏകീകരിക്കാനായി ഇന്ത്യൻ സൈൻ ലാംഗ്വേജ് റിസർച് ആൻഡ് ട്രെയിനിങ് സെന്റർ രൂപീകരിച്ചത് 2015ലാണ്. ലോക ആംഗ്യഭാഷാ ദിനമായ 23ന് പല സ്കൂൾ കോഴ്സുകളും ആംഗ്യഭാഷയിൽ ആരംഭിച്ചുവെന്നും മോദി വ്യക്തമാക്കി.
English Summary: On 93rd Mann Ki Baat, PM Modi seeks suggestions to name cheetah campaign