രാജിഭീഷണിയുമായി 90 എംഎൽഎമാർ, പിടി വിടാതെ ഗെലോട്ട്; സച്ചിനിൽ തട്ടി രാജസ്ഥാൻ
Mail This Article
ന്യൂഡൽഹി ∙ മുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റിനെ അംഗീകരിക്കില്ലെന്ന് അശോക് ഗെലോട്ട് പക്ഷക്കാരായ എംഎൽഎമാർ നിലപാടെടുത്തതോടെ രാഷ്ട്രീയ അനിശ്ചിതത്വത്തിൽ മുങ്ങി രാജസ്ഥാൻ. ഗെലോട്ട് കോൺഗ്രസ് പ്രസിഡന്റാകുന്ന ഒഴിവിൽ സച്ചിനെ മുഖ്യമന്ത്രിയാക്കാനുള്ള ഗാന്ധി കുടുംബത്തിന്റെ തീരുമാനത്തെ വെല്ലുവിളിച്ചുള്ള നാടകീയ നീക്കത്തിൽ 90 എംഎൽഎമാർ രാജിഭീഷണി മുഴക്കി.
മുഖ്യമന്ത്രിയുടെ കാര്യത്തിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നേരിട്ടെത്തി ചർച്ച നടത്തണമെന്നു ചിലർ ആവശ്യപ്പെട്ടു. എംഎൽഎമാരുടെ അതിരുകടന്ന പ്രതിഷേധം നിയന്ത്രിക്കാൻ ഗെലോട്ടിനു സാധിക്കാതിരുന്നതു ഹൈക്കമാൻഡിനെ ചൊടിപ്പിച്ചു.
ഗെലോട്ടിന്റെ പിൻഗാമിയെ നിശ്ചയിക്കാൻ സോണിയയുടെ നിർദേശപ്രകാരം ജയ്പുരിൽ ഇന്നലെ രാത്രി 7ന് നിശ്ചയിച്ച എംഎൽഎമാരുടെ യോഗം പ്രതിഷേധത്തെ തുടർന്നു വൈകി. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ സോണിയയെ ചുമതലപ്പെടുത്തുന്നുവെന്ന ഒറ്റവരി പ്രമേയം പാസാക്കുക എന്നതായിരുന്നു യോഗത്തിന്റെ അജൻഡ.
ഹൈക്കമാൻഡ് പ്രതിനിധികളായി എത്തിയ മല്ലികാർജുൻ ഖർഗെയും അജയ് മാക്കനും രാത്രി ഗെലോട്ടും സച്ചിനുമായി കൂടിക്കാഴ്ച നടത്തി.
സച്ചിൻ മുഖ്യമന്ത്രിയാകുന്നതു തടയാനുള്ള അവസാനശ്രമമെന്ന നിലയിൽ ഇന്നലെ വൈകിട്ട് ഗെലോട്ട്പക്ഷ എംഎൽഎമാർ മന്ത്രി ശാന്തികുമാർ ധരിവാലിന്റെ വസതിയിൽ യോഗം ചേർന്നിരുന്നു. പാർട്ടി പ്രസിഡന്റായാലും മുഖ്യമന്ത്രി പദവിയിൽ തുടരാൻ ഗെലോട്ടിനെ അനുവദിക്കണമെന്നും സർക്കാരിനെതിരെ മുൻപു വിമത നീക്കം നടത്തിയ സച്ചിനെ പിന്തുണയ്ക്കില്ലെന്നും ഇവർ നിലപാടെടുത്തു.
രാത്രി 9 മണിയോടെ യോഗത്തിനു ശേഷം പുറത്തെത്തിയ എംഎൽഎമാർ തങ്ങൾ രാജിവയ്ക്കാൻ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു.
English Summary: Political crisis in Rajasthan