ADVERTISEMENT

ചെന്നൈ ∙ മ്യാൻമറിൽ സായുധ സംഘം തടവിലാക്കിയ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ അടിമകളാക്കി വിൽക്കാൻ ശ്രമം നടക്കുന്നതായി ആരോപണം. വിവരം പുറത്തറിയാതിരിക്കാൻ പുതിയൊരു സ്ഥാപനത്തിന് കൈമാറാൻ ശ്രമിക്കുന്നതായി തടവിലുള്ള തിരുവനന്തപുരം സ്വദേശിയാണ് അറിയിച്ചത്. 

അതിനിടെ, തടവിലുള്ള ഇന്ത്യൻ ഐടി ജീവനക്കാരുടെ എണ്ണം 500 ൽ അധികമാണെന്ന് ഹൈദരാബാദിലെ പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്സ് സ്ഥിരീകരിച്ചു. ഇതിൽ 200 ൽ അധികം പേരെ ഇതുവരെ ബന്ധപ്പെടാൻ പോലും ഇന്ത്യൻ എംബസി അധികൃതർക്കു കഴിഞ്ഞിട്ടില്ല. 

ജോലിയിൽ മികവ് കാണിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് തടവിലുള്ളവരെ കൈമാറുന്നത്. തിരുവനന്തപുരം സ്വദേശിയെ ഒരു കമ്പനി ഏകദേശം 4 ലക്ഷം രൂപയ്ക്കാണ് (5000 ഡോളർ)മറ്റൊരു കമ്പനിക്കു നൽകിയതെന്നും സൂചനയുണ്ട്. അതേസമയം, കാര്യങ്ങൾ നാട്ടിൽ അറിയിച്ചവരെക്കുറിച്ചുള്ള വിവരം സായുധ സംഘത്തിന് നൽകിയത് ഒരു മലയാളി തന്നെയാണെന്നും പ്രത്യുപകാരമായാണ് ഇയാളെ വിട്ടയച്ചതെന്നും ആരോപണമുണ്ട്. തടവുകാരുടെ ദൃശ്യങ്ങൾ ചോരാതിരിക്കാൻ സായുധസംഘം ഇവരുടെ ഫോൺ ക്യാമറകൾ പ്രവർത്തനരഹിതമാക്കി. ഇമെയിലും സന്ദേശങ്ങളുമുൾപ്പെടെ കർശനമായി നിരീക്ഷിക്കുന്നുമുണ്ട്. 

അതിനിടെ, കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നു തായ്‌ലൻഡിൽ എത്തിയ 3 പേരെ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ചു. ഇവരെ ഉടൻ നാട്ടിലേക്കു തിരിച്ചയയ്ക്കും. ആലപ്പുഴ സ്വദേശിയെ തായ്‌ൻഡിലേക്കു കൊണ്ടുപോയ ഏജന്റുമാർ ഒളിവിലാണെന്നും അടുത്ത ബന്ധു മരിച്ചിട്ടു പോലും നാട്ടിലെത്തിയിട്ടില്ലെന്നും ആലപ്പുഴ നോർത്ത് പൊലീസ് പറഞ്ഞു. 

4 കമ്പനികളെ തിരിച്ചറിഞ്ഞു

ലസാഡ, സൂപ്പർ എനർജി ഗ്രൂപ്പ്, സെൻഷ്യൻ എന്നീ കമ്പനികളും ദുബായ് ആസ്ഥാനമായുള്ള ഒകെഎക്സ് പ്ലസുമാണ് ഇന്ത്യക്കാരുടെ റിക്രൂട്മെന്റ് നടത്തിയതെന്ന് ഹൈദരാബാദിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് വ്യക്തമാക്കി. ജോലിക്കെത്തുന്നവരെ ഉടൻതന്നെ മ്യാൻമറിലേക്ക് മാറ്റുന്നതിനാൽ ഇരകളെ കണ്ടെത്തുക വെല്ലുവിളിയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

English Summary: Indians jailed in Myanmar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com