ADVERTISEMENT

ന്യൂഡൽഹി/തിരുവനന്തപുരം ∙ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) 8 അനുബന്ധ സംഘടനകളെയും നിയമവിരുദ്ധമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ 5 വർഷത്തേക്കു നിരോധിച്ചു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ (യുഎപിഎ) മൂന്നാം വകുപ്പു പ്രകാരമാണു നടപടി. ഇതിനു പിന്നാലെ കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫിസുകൾ പൂട്ടി മുദ്ര വയ്ക്കാനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. 

കേന്ദ്രത്തിന്റെ നിരോധന അറിയിപ്പു സംസ്ഥാനത്തു ലഭിച്ചാലുടൻ അനന്തര നടപടി കൈക്കൊള്ളാൻ സർക്കാർ ഉത്തരവിറക്കും. പോപ്പുലർ ഫ്രണ്ടിനു സംസ്ഥാനത്താകെ 140ലേറെ ഓഫിസുകൾ ഉണ്ടെന്നാണു പൊലീസിന്റെ കണക്ക്. പലയിടത്തും ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. സംഘടനയുടെ സംസ്ഥാന, ജില്ലാ നേതാക്കളെ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് പിരിച്ചുവിട്ടതായി കൊല്ലത്ത് അറസ്റ്റിലായ സംസ്ഥാന ജനറൽ സെക്രട്ടറി എ.അബ്ദുൽ സത്താർ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. കേന്ദ്രത്തിന്റെ നിരോധനം വന്നപ്പോൾ ഇത് അന്യായമാണെന്നും കോടതിയെ സമീപിച്ചു നിയമപരമായി നീങ്ങുമെന്നുമായിരുന്നു സത്താർ മാധ്യമസമ്മേളനത്തിൽ പ്രതികരിച്ചത്. പിന്നീട് അറസ്റ്റിലായ ശേഷമാണു സമൂഹമാധ്യമം വഴി പിരിച്ചുവിടൽ പ്രഖ്യാപനം നടത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നെന്നും അംഗങ്ങൾ പ്രവർത്തനം നിർത്തണമെന്നും ഫെയ്സ്ബുക് പോസ്റ്റിൽ പറയുന്നു. 

ഐഎസ് ഉൾപ്പെടെ രാജ്യാന്തര ഭീകര സംഘടനകളുമായി ബന്ധമുള്ള പോപ്പുലർ ഫ്രണ്ടിനെ അടിയന്തരമായി നിരോധിച്ചില്ലെങ്കിൽ രാജ്യസുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാകുമെന്നും തീവ്രവാദത്തിൽ അധിഷ്ഠിതമായ ഭരണം രാജ്യത്ത് അടിച്ചേൽപിക്കാൻ ശ്രമമുണ്ടാവുമെന്നും ഇന്നലെ പുലർച്ചെ 5.43നു പുറത്തിറക്കിയ വിജ്ഞാപനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട്, റീഹാബ് ഇന്ത്യ ഫൗണ്ടേഷൻ എന്നിവയുടെ അംഗീകാരം ആദായ നികുതി വകുപ്പും റദ്ദാക്കി. 

ഈ മാസം 22നും 27നുമായി കേരളമടക്കം 16 സംസ്ഥാനങ്ങളിൽ നടത്തിയ റെയ്ഡിൽ 286 പേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണു കേന്ദ്രത്തിന്റെ നടപടി. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് യുപി, കർണാടക, ഗുജറാത്ത് സർക്കാരുകൾ ശുപാർശ ചെയ്തതായി കേന്ദ്രം വ്യക്തമാക്കി. 

നിരോധിക്കപ്പെട്ട സംഘടനകൾ

∙ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ 

∙ ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ 

∙ നാഷനൽ വിമൻസ് ഫ്രണ്ട് 

∙ ജൂനിയർ ഫ്രണ്ട് 

∙ ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ 

∙ നാഷനൽ കോൺഫെ‍ഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്സ് ഓർഗനൈസേഷൻ (NCHRO) 

∙ എംപവർ ഇന്ത്യ ഫൗണ്ടേഷൻ 

∙ റീഹാബ് ഇന്ത്യ ഫൗണ്ടേഷൻ 

∙ റീഹാബ് ഫൗണ്ടേഷൻ കേരള 

കേരളത്തിൽ 4 കൊലപാതകം

കേരളത്തിലടക്കം പോപ്പുലർ ഫ്രണ്ട് നടത്തിയ ആക്രമണങ്ങൾ വിജ്ഞാപനത്തിൽ കേന്ദ്രം പരാമർശിച്ചു. പ്രഫ. ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിയത്, മറ്റു മതസംഘടനകളിലെ അംഗങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾ, സ്ഫോടകവസ്തുക്കളുടെ ശേഖരണം, പൊതുമുതൽ നശിപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള പ്രവൃത്തികൾ സമൂഹത്തിൽ ഭീതി വിതച്ചു. കേരളത്തിൽ സഞ്ജിത്, അഭിമന്യു, നന്ദു, ബിബിൻ എന്നിവരുടെ കൊലപാതകങ്ങളിലും പോപ്പുലർ ഫ്രണ്ടിനു പങ്കുണ്ടെന്നു കേന്ദ്രം ചൂണ്ടിക്കാട്ടി. 

കേരളത്തിൽ അര ലക്ഷം പേർ; പിന്തുണച്ചാൽ അറസ്റ്റ്

പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും അനുകൂലിച്ചു പ്രവർത്തിക്കുകയോ സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം നടത്തുകയോ ചെയ്താൽ യുഎപിഎ നിയമപ്രകാരം അറസ്റ്റ് ചെയ്യും. ഇത്തരം പ്രവർത്തകരെ സഹായിക്കുന്നവരും അറസ്റ്റിലാകും. പിഎഫ്ഐയിൽ നേരിട്ടു സജീവമായി പ്രവർത്തിക്കുന്ന അര ലക്ഷത്തിലേറെ പേർ കേരളത്തിലുണ്ടെന്നാണു സംസ്ഥാന ഇന്റലിജൻസിന്റെ കണക്ക്. അനുബന്ധ സംഘടനകളിൽ പ്രവർത്തിക്കുന്നവർ ഇതിനു പുറമേയാണ്. 

സെക്രട്ടറി സത്താർ അറസ്റ്റിൽ

കൊല്ലം ∙ ഹർത്താൽ ആഹ്വാനത്തിനു ശേഷം ഒളിവിൽ പോയ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ.അബ്ദുൽ സത്താർ അറസ്റ്റിൽ. കരുനാഗപ്പള്ളിയിൽനിന്നു കേരള പൊലീസ് അറസ്റ്റ് ചെയ്ത സത്താറിനെ എൻഐഎക്കു കൈമാറി കൊച്ചിയിലെത്തിച്ചു. 

ദേവർകോവിലിനെ മാറ്റണം: ബിജെപി

തിരുവനന്തപുരം∙ നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷനുമായി മന്ത്രി അഹമ്മദ് ദേവർകോവിലിനു ബന്ധമുണ്ടെന്നും മുഖ്യമന്ത്രി ഇതിനു മറുപടി പറയണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും മാനിക്കുന്നെങ്കിൽ ദേവർകോവിലിനെ മന്ത്രിപദത്തിൽ നിന്നും ഐഎൻഎല്ലിനെ ഇടതുമുന്നണിയിൽ നിന്നും പുറത്താക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. 

ബന്ധമില്ല‌: മന്ത്രി

ദുബായ്∙ ഐഎൻഎലിന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലെന്നു മന്ത്രി അഹമ്മദ് ദേവർകോവിലും സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പറഞ്ഞു. മന്ത്രി രാജിവയ്ക്കുന്ന പ്രശ്നമേയില്ല. ഐഎൻഎൽ ദേശീയ അധ്യക്ഷൻ മുഹമ്മദ് സുലൈമാൻ നേരത്തേ റിഹാബ് ഫൗണ്ടേഷന്റെ ഭാരവാഹി ആയിരുന്നെങ്കിലും അതിൽ തീവ്രവാദ നുഴഞ്ഞുകയറ്റം ഉണ്ടായതോടെ സംഘടന വിട്ടു. ദേവർകോവിൽ ഒരുകാലത്തും റിഹാബുമായി ബന്ധപ്പെട്ടിട്ടില്ലെന്നും കാസിം ഇരിക്കൂർ പറഞ്ഞു.

English Summary: Central government banned Popular Front of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com