അധ്യാപകൻ മർദിച്ച ദലിത് വിദ്യാർഥി മരിച്ചു; യുപിയിൽ സംഘർഷം
Mail This Article
ഔരിയ (യുപി) ∙ ഉത്തർപ്രദേശിൽ അധ്യാപകന്റെ മർദനമേറ്റ് ദലിത് ബാലൻ മരിച്ച സംഭവത്തിൽ പ്രതിഷേധം കത്തുന്നു. പൊലീസ് വാഹനങ്ങൾക്കും കലക്ടറുടെ കാറിനും നാട്ടുകാർ തീവച്ചു. പൊലീസിനു നേരെ കല്ലേറുണ്ടായി.
അച്ചൽദ സ്റ്റേഷൻ പരിധിയിലുള്ള വൈശോലി ഗ്രാമത്തിലെ നിഖിത് കുമാർ (15) ആണ് മരിച്ചത്. ആദർശ് ഇന്റർ കോളജിലെ 10–ാം ക്ലാസ് വിദ്യാർഥിയായ നിഖിതിനെ പരീക്ഷയിൽ തെറ്റുവരുത്തിയെന്നുപറഞ്ഞാണ് അധ്യാപകൻ അശ്വനി സിങ് മർദിച്ചത്. ഈ മാസം 7ന് ആയിരുന്നു സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥി തിങ്കളാഴ്ചയാണ് മരിച്ചത്. മർദനത്തെ തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായതാണ് മരണകാരണം.
വടി കൊണ്ട് തല്ലിയതിനു പിന്നാലെ അധ്യാപകൻ തൊഴിച്ചതോടെ നിഖിത് ബോധംകെട്ടുവീണെന്ന് പിതാവ് രാജു ദോറെ പറഞ്ഞു. വിവരമറിഞ്ഞെത്തിയവരോട് അധ്യാപകൻ ജാതി അവഹേളനം നടത്തിയതായും പിതാവ് പറഞ്ഞു. വിദ്യാർഥി മരിച്ച വിവരമറിഞ്ഞ് മുങ്ങിയ അധ്യാപകനായി തിരച്ചിൽ തുടരുന്നു.
ഭീം ആർമി പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനവും അക്രമാസക്തമായി. എസ്പി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി തുടങ്ങിയവർ സർക്കാരിനെതിരെ ആഞ്ഞടിച്ചു.
English Summary: Dalit boy died in Uttar Pradesh