രാജ്യവ്യാപക റെയ്ഡ്; 180 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ
Mail This Article
ന്യൂഡൽഹി ∙ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വസതികളിലും ഓഫിസുകളിലും നടത്തിയ റെയ്ഡിൽ 180 പേരെ കൂടി അറസ്റ്റ് ചെയ്തു. യുപി, കർണാടക, ഗുജറാത്ത്, ഡൽഹി, മഹാരാഷ്ട്ര, അസം, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് സംസ്ഥാന പൊലീസും ഭീകരവിരുദ്ധ സേനകളും റെയ്ഡ് നടത്തിയത്. സുരക്ഷയ്ക്കായി അർധസേനാ വിഭാഗങ്ങളെയും രംഗത്തിറക്കിയിരുന്നു.
ഇന്നലെ പുലർച്ചെ 1 മുതൽ നടത്തിയ റെയ്ഡിൽ യുപിയിൽ നിന്നാണ് ഏറ്റവുമധികം പേരെ അറസ്റ്റ് ചെയ്തത് – 57. അസം (25), മഹാരാഷ്ട്ര (31), ഡൽഹി (30), മധ്യപ്രദേശ് (21), ഗുജറാത്ത് (10), മഹാരാഷ്ട്ര (6) എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ അറസ്റ്റിലായവരുടെ എണ്ണം. ഷഹീൻ ബാഗ്, നിസാമുദ്ദീൻ എന്നിവിടങ്ങളിലായിരുന്നു ഡൽഹിയിലെ റെയ്ഡ്.
ഈ മാസം 22ന് കേരളത്തിലടക്കം നടത്തിയ റെയ്ഡിൽ എൻഐഎ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവ പോപ്പുലർ ഫ്രണ്ടിന്റെ 106 പേരെ അറസ്റ്റ് ചെയ്തതിന്റെ തുടർച്ചയായിരുന്നു ഇന്നലത്തെ റെയ്ഡ്. റെയ്ഡുകളും അറസ്റ്റുകളും പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണു സൂചന.
എൻഐഎ റെയ്ഡ് തടയാൻ ശ്രമിച്ചതിന് കർണാടകത്തിൽ 80 പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി. എഡിജിപി അലോക്‌കുമാറിന്റെ നേതൃത്വത്തിൽ ബെംഗളൂരു, ദക്ഷിണ കന്നഡ, ഉഡുപ്പി, മൈസൂരു, ശിവമൊഗ്ഗ, തുമക്കൂരു, റായ്ച്ചുർ, ഗദഗ്, ബെളഗാവി, വിജയപുര, ബാഗൽകോട്ട്, മണ്ഡ്യ, രാമനഗര, ചാമരാജനഗർ, ഹുബ്ബള്ളി, കലബുറഗി ജില്ലകളിലാണു റെയ്ഡ് നടത്തിയത്.
മഹാരാഷ്ട്രയിലെ വിവിധ കേന്ദ്രങ്ങളിൽനിന്ന് ചോദ്യം ചെയ്യാനായി ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുജറാത്തിൽ തീവ്രവാദവിരുദ്ധ സേന സംശയാസ്പദമായ സാഹചര്യത്തിൽ 17 പേരെ കസ്റ്റഡിയിലെടുത്തു.
English Summary: More Popular Front members arrested