ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിൽ മുൻ ബിജെപി നേതാവിന്റെ മകന്റെ റിസോർട്ടിൽ കൊല്ലപ്പെട്ട യുവതിയുടെ മുഖം കാണാൻ പോലും അനുവദിക്കാതെ മൃതദേഹം സംസ്കരിച്ചതായി കുടുംബം പരാതിപ്പെട്ടു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കാണാതെ സംസ്കാരം അനുവദിക്കില്ലെന്ന് പൊലീസിനെ അറിയിച്ചിട്ടും സർക്കാർ നിർബന്ധിച്ച് തിരക്കിട്ട് സംസ്കാരം നടത്തിയെന്നും കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരിയുടെ അമ്മ സോണി ദേവി ആരോപിച്ചു.
ലൈംഗിക ചൂഷണത്തിനു ശ്രമിച്ചതിനെ തുടർന്ന് കാണാതായ അങ്കിതയുടെ മൃതദേഹം ചീല കനാലിൽ കണ്ടെത്തുകയായിരുന്നു. ബിജെപി നേതാവായിരുന്ന വിനോദ് ആര്യയുടെ മകൻ പുൾകിത് ആര്യയാണ് കേസിലെ മുഖ്യപ്രതി. വനിതാ ജീവനക്കാരോട് പുൾകിത് മോശമായി പെരുമാറുമായിരുന്നുവെന്നും അസഭ്യം പറയുമായിരുന്നുവെന്നും അവിടെ ജോലി ചെയ്തിരുന്ന മറ്റൊരു യുവതി പറഞ്ഞു.
കേസിന്റെ വിചാരണ വേഗത്തിലാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അഭ്യർഥിച്ചിട്ടുണ്ട്.
English Summary: Murder in resort case