രാജസ്ഥാൻ കോൺഗ്രസ്: 3 പേർക്കെതിരെ ഹൈക്കമാൻഡ് നടപടിക്കു സാധ്യത
Mail This Article
ന്യൂഡൽഹി ∙ കോൺഗ്രസിലെ ‘രാജസ്ഥാൻ കലാപ’ത്തിൽ മുഖ്യപങ്കു വഹിച്ച് മന്ത്രി ശാന്തികുമാർ ധരിവാൾ, ചീഫ് വിപ്പ് മഹേഷ് ജോഷി, ധർമേന്ദ്ര പാഠക് എംഎൽഎ എന്നിവർക്കെതിരെ കോൺഗ്രസ് അച്ചടക്ക നടപടിയെടുക്കും.
പാർട്ടിവിരുദ്ധ നീക്കം നടത്തിയ ഗെലോട്ടിനെ പ്രസിഡന്റ് സ്ഥാനാർഥിയാക്കരുതെന്ന വികാരം കോൺഗ്രസിലുണ്ടെങ്കിലും പ്രശ്നം രമ്യമായി ഒത്തുതീർപ്പാക്കി അദ്ദേഹത്തെ തന്നെ പരിഗണിക്കണമെന്ന് മുതിർന്ന നേതാവ് കമൽനാഥ് അടക്കമുള്ള ചിലർ വാദിക്കുന്നു. കമൽനാഥും അംബിക സോണിയും ഗെലോട്ടുമായി ഇന്നലെ ഫോണിൽ സംസാരിച്ചു.
ഗാന്ധി കുടുംബത്തെ പരസ്യമായി വെല്ലുവിളിച്ച ഗെലോട്ടിനെ പ്രസിഡന്റാക്കുന്നത് തെറ്റായ സന്ദേശമായിരിക്കും നൽകുകയെന്ന മറുവാദവും ശക്തം. ഇക്കാര്യത്തിലുള്ള ആശയക്കുഴപ്പം പരിഹരിക്കാനും അഭിപ്രായമാരായാനുമാണു തന്റെ വിശ്വസ്തനായ എ.കെ.ആന്റണിയെ സോണിയ ഡൽഹിക്കു വിളിപ്പിച്ചത്. ഗെലോട്ട്, സച്ചിൻ എന്നിവരുമായും സോണിയ കൂടിക്കാഴ്ച നടത്തിയേക്കും.
ഗെലോട്ടിനെ മാറ്റിനിർത്തിയാൽ പകരം വരേണ്ട സ്ഥാനാർഥിയെ സംബന്ധിച്ച് സോണിയ നേരിട്ടു ചർച്ച നടത്തുന്നത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം അത്രകണ്ടു നിഷ്പക്ഷമായിരിക്കില്ല എന്നതിന്റെ സൂചന കൂടിയാണ്. തിരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നാണു സ്ഥാനാർഥിയായ ശശി തരൂർ എംപിയെ സോണിയ അറിയിച്ചിട്ടുള്ളത്.
മുതിർന്ന നേതാക്കളായ പവൻകുമാർ ബൻസാലും മീരാകുമാറും നാമനിർദേശ പത്രിക വാങ്ങിയത് സ്വയം മത്സരിക്കാനാണോ മറ്റാരുടെയെങ്കിലും പ്രതിനിധികളായിട്ടാണോ എന്ന കാര്യവും ആകാംക്ഷയുണർത്തുന്നതാണ്.
Content Highlight: Rajasthan Political Crisis