ഇനി ട്രൈബ്യൂണൽ പരിശോധിക്കും
Mail This Article
ന്യൂഡൽഹി ∙ യുഎപിഎ നിയമപ്രകാരം ഒരു സംഘടന നിയമവിരുദ്ധമെന്നു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചാൽ, സാധാരണഗതിയിൽ, ട്രൈബ്യൂണൽ ശരിവയ്ക്കുമ്പോഴാണ് അതു പ്രാബല്യത്തിലാവുക. എന്നാൽ, ട്രൈബ്യൂണലിന്റെ തീരുമാനത്തിന് വിധേയം എന്നു വ്യക്തമാക്കി ഉടനടി പ്രാബല്യം നൽകാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇതാണ് പോപ്പുലർ ഫ്രണ്ടിന്റെ കാര്യത്തിൽ പ്രയോഗിച്ചിട്ടുള്ളത്.
സംഘടന നിയമവിരുദ്ധമെന്ന വിജ്ഞാപനം ഇറങ്ങി 30 ദിവസത്തിനകം വിഷയം ട്രൈബ്യൂണലിനു വിടണം. ഹൈക്കോടതി സിറ്റിങ് ജഡ്ജിയായിരിക്കും ട്രൈബ്യൂണൽ. പോപ്പുലർ ഫ്രണ്ട് വിഷയത്തിൽ, ഡൽഹി ഹൈക്കോടതി ജഡ്ജിയെയാവും ട്രൈബ്യൂണലായി നിയമിക്കുകയെന്നാണു സൂചന.
സംഘടനയെ നിയമവിരുദ്ധമെന്നു പ്രഖ്യാപിക്കാൻ മതിയായ കാരണങ്ങളുണ്ടോയെന്നാണു ട്രൈബ്യൂണൽ പരിശോധിക്കുക. സ്വന്തം ഭാഗം വിശദീകരിക്കാൻ സംഘടനയ്ക്കും അവസരമുണ്ടാകും. ട്രൈബ്യൂണലിനു സ്വതന്ത്ര അന്വേഷണവും നടത്താം. സർക്കാർ നടപടി സ്ഥിരപ്പെടുത്താനും റദ്ദാക്കാനും ട്രൈബ്യൂണലിന് അധികാരമുണ്ട്. നിയമവിരുദ്ധമെന്നു സർക്കാർ പ്രഖ്യാപിച്ചതു മുതൽ 6 മാസത്തിനകമാണ് ട്രൈബ്യൂണൽ തീരുമാനമെടുക്കേണ്ടത്. ഇതേസമയം, ട്രൈബ്യൂണൽ ശരിവച്ചാലും, സംഘടന നിയമവിരുദ്ധമെന്ന പ്രഖ്യാപനം റദ്ദാക്കാൻ സർക്കാരിന് അധികാരമുണ്ട്.
English Summary: Tribunal will review ban on Popular Front of India