ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യതലസ്ഥാന നഗരിയിലെ 10 ജൻപഥിൽനിന്ന് 10 രാജാജി മാർഗിലേക്കുള്ള ദൂരം 2 കിലോമീറ്ററാണ്. മല്ലികാർജുൻ ഖർഗെ പുതിയ പ്രസിഡന്റായാൽ അദ്ദേഹം സോണിയ ഗാന്ധിയുടെ വിളിപ്പുറത്തുണ്ടാവും. സോണിയയുടെ വസതിയുടെ വിലാസമാണ് 10 ജൻപഥ്. ഖർഗെയുടേത് 10 രാജാജി മാർഗ്. 24 വർഷത്തിനു ശേഷം ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ പ്രസിഡന്റാകുമ്പോൾ, അത് കുടുംബത്തിന്റെ ഏറ്റവും വിശ്വസ്തൻ തന്നെയാണെന്ന് ഖർഗെയിലൂടെ ഉറപ്പിക്കുകയാണു ഹൈക്കമാൻഡ്. 

ഒപ്പം, ഏറ്റവും പ്രമുഖനായ ദലിത് നേതാവിനെ തന്നെ പ്രസിഡന്റ് സ്ഥാനത്തേക്കു കൊണ്ടുവരുന്നതിന്റെ രാഷ്ട്രീയലാഭവും കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. കർണാടകയിൽനിന്നുള്ള ഖർഗെ അധ്യക്ഷസ്ഥാനത്തെത്തുന്നത് അവിടെ നിയമസഭാ തിരഞ്ഞെടുപ്പിലടക്കം മെച്ചമുണ്ടാക്കാനുള്ള സാധ്യതയും നേതൃത്വം വിലയിരുത്തി. 

പ്രസിഡന്റ് പദമേറ്റെടുക്കാൻ ഗെലോട്ടിനു മേൽ സമ്മർദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണു മുതിർന്ന നേതാവായ ദിഗ്‌വിജയ് സിങ്ങിനെ വ്യാഴാഴ്ച ഹൈക്കമാൻഡ് രംഗത്തിറക്കിയത്. എന്നിട്ടും ഗെലോട്ട് വഴങ്ങിയില്ല. മുഖ്യമന്ത്രി പദം താൻ പറയുന്നയാൾക്കു നൽകിയാൽ പ്രസിഡന്റാകാമെന്ന് ഗെലോട്ട് നിലപാടെടുത്തത് സോണിയയെ ചൊടിപ്പിച്ചു. 

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരുടെ പട്ടികയിൽ ഏറെ മുകളിലല്ലാത്ത ദിഗ്‍വിജയ് സിങ്ങിനെ സ്ഥാനാർഥിയാക്കുന്നതു ഭാവിയിൽ ദോഷം ചെയ്തേക്കുമെന്ന് നേതാക്കളിൽ ചിലർ ചൂണ്ടിക്കാട്ടി. മനസ്സിൽ തോന്നുന്നതു വെട്ടിത്തുറന്നു പറയുന്ന ശീലമുള്ള ദിഗ്‌വിജയ് നേതൃത്വത്തെ വെട്ടിലാക്കാനും സാധ്യതയുണ്ടെന്ന അഭിപ്രായമുയർന്നു. ഇതോടെ പകരം സ്ഥാനാർഥിയെ കണ്ടെത്താൻ സോണിയ നേരിട്ടിറങ്ങി. 

ഖർഗെയ്ക്കു പുറമേ മുകുൾ വാസ്നിക്, മീരാ കുമാർ, സുശീൽ കുമാർ ഷിൻഡെ എന്നിവരായിരുന്നു പരിഗണനാ പട്ടികയിൽ. പ്രസിഡന്റ് പദം ഗാന്ധി കുടുംബത്തിനു പുറത്തേക്കു പോകുമ്പോൾ പകരമെത്തുന്നയാൾ വിശ്വസ്തനും വിധേയനുമായിരിക്കണമെന്ന വാദമുയർന്നു. അതോടെ ഖർഗെയ്ക്കു നറുക്കുവീണു. 

English Summary: Mallikarjun Kharge faithful of Gandhi family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com