അടുത്തകൊല്ലം തേജസ്വി മുഖ്യമന്ത്രിയെന്ന് ആർജെഡി; വെപ്രാളമെന്ന് ജെഡിയു
Mail This Article
പട്ന ∙ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ അടുത്ത വർഷം തന്നെ മുഖ്യമന്ത്രി പദത്തിലെത്തിക്കാൻ ആർജെഡി സമ്മർദം തുടങ്ങി. നിയമസഭാ കാലാവധി 2025 വരെയുണ്ടെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാർ 2023 ൽ സ്ഥാനമൊഴിഞ്ഞ് ദേശീയ രാഷ്ട്രീയത്തിലേക്കു നീങ്ങണമെന്നാണ് ആർജെഡിയുടെ വാദം.
നിതീഷ് കുമാർ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയാകുമ്പോൾ മുഖ്യമന്ത്രി സ്ഥാനം തേജസ്വിക്കു കൈമാറാമെന്ന ധാരണയുണ്ടെന്ന് ആർജെഡി സംസ്ഥാന പ്രസിഡന്റ് ജഗദാനന്ദ സിങ് വെളിപ്പെടുത്തി. ബിഹാർ ജനത തേജസ്വിയെ മുഖ്യമന്ത്രിയായി കാണാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തേജസ്വി വൈകാതെ മുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്ന് ആർജെഡി വക്താവ് ഭായി വീരേന്ദ്രയും അവകാശപ്പെട്ടു.
ആർജെഡി നേതാക്കളുടെ അവകാശവാദത്തെ പരിഹസിക്കുന്ന തരത്തിലാണ് നിതീഷിന്റെ പാർട്ടിയായ ജെഡിയു പ്രതികരിച്ചത്. മക്കളുടെ വിവാഹം ഒരിക്കലും നടക്കില്ലെന്നു ഭയക്കുന്ന അച്ഛനെ പോലെയാണു ജഗദാനന്ദ സിങ്ങിന്റെ വെപ്രാളമെന്നു ജെഡിയു പാർലമെന്ററി ബോർഡ് ചെയർമാൻ ഉപേന്ദ്ര ഖുഷ്വാഹ തിരിച്ചടിച്ചു.
തേജസ്വിയെ മുഖ്യമന്ത്രിയാക്കാൻ 2025 വരെ കാത്തിരിക്കാൻ കഴിയില്ലെന്നാണ് ആർജെഡി നിലപാട്. മഹാസഖ്യത്തിലെ വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ആർജെഡിക്കാണ് മുഖ്യമന്ത്രി പദത്തിന് അർഹതയെന്നും പാർട്ടി നേതാക്കൾ കരുതുന്നു.
English Summary: RJD leader claims Tejashwi Yadav will become chief minister in 2023