ആന്റണി ഖർഗെയ്ക്കൊപ്പം; മകൻ തരൂർ പക്ഷത്ത്, ആശംസയുമായി സമൂഹമാധ്യമത്തിൽ കുറിപ്പ്
Mail This Article
ന്യൂഡൽഹി ∙ മല്ലികാർജുൻ ഖർഗെയുടെ നാമനിർദേശപത്രികകളിലൊന്നിൽ പിന്തുണയ്ക്കുന്നവരിൽ ഒന്നാമനായി എ.കെ.ആന്റണി ഒപ്പിട്ടപ്പോൾ, മകൻ അനിൽ ആന്റണി ശശി തരൂരിനൊപ്പം. തിരഞ്ഞെടുപ്പ് ഫലം എന്തായാലും തരൂർ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപിന് അനിവാര്യമാണെന്ന് അനിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
‘തരൂരിനെപ്പോലെ പാർട്ടിയിൽ നെഹ്റുവിന്റെ ചിന്തകൾ ഉയർത്തിപ്പിടിക്കുന്ന മറ്റൊരാളില്ല. എന്റെ വഴികാട്ടി എന്ന് അദ്ദേഹത്തെ വിളിക്കുന്നതിൽ അഭിമാനിക്കുന്നു. സംഭവബഹുലമായ ജീവിതത്തിൽ മറ്റൊരു പ്രധാനപ്പെട്ട ചുവടുവയ്ക്കാൻ ഒരുങ്ങുന്ന തരൂരിന് ആശംസകൾ’– അനിൽ കുറിച്ചു.
∙ ഖർഗെയ്ക്ക് ‘ഒപ്പിട്ട്’ പ്രമുഖ നിര
മല്ലികാർജുൻ ഖർഗെ സമർപ്പിച്ച പത്രികകളിൽ അദ്ദേഹത്തിനു പിന്തുണയുമായി ഒപ്പിട്ട പ്രമുഖ നേതാക്കൾ: എ.കെ.ആന്റണി, അശോക് ഗെലോട്ട്, ദിഗ്‍വിജയ് സിങ്, അംബിക സോണി, മുകുൾ വാസ്നിക്, അഭിഷേക് സിങ്‌വി, ദീപേന്ദർ ഹൂഡ, താരിഖ് അൻവർ, അജയ് മാക്കൻ, സൽമാൻ ഖുർഷിദ്, വി.നാരായണസ്വാമി, രാജീവ് ശുക്ല, പി.എൽ.പുനിയ. ജി 23 അംഗങ്ങളായ ആനന്ദ് ശർമ, മനീഷ് തിവാരി, ഭൂപീന്ദർ ഹൂഡ, പൃഥ്വിരാജ് ചൗഹാൻ എന്നിവരും പിന്തുണച്ചു.
∙ കെ.എൻ. ത്രിപാഠി: വ്യോമസേനയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു നാമനിർദേശ പത്രിക സമർപ്പിച്ച കെ.എൻ.ത്രിപാഠി ജാർഖണ്ഡിൽ മന്ത്രിയായിരുന്നു. വ്യോമസേന ഉദ്യോഗസ്ഥനായി വിരമിച്ച ശേഷമാണ് രാഷ്ട്രീയത്തിലെത്തിയത്. 2005 മുതൽ 4 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ജയിച്ചത് ഒരിക്കൽ മാത്രം. ബിഎ, എൽഎൽബി ബിരുദധാരി. 46 വയസ്സ്.
English Summary: A.K. Antony supports Mallikarjun Kharge son supports Shashi Tharoor