ദുർഗാപൂജ പന്തലിൽ അസുരനായി ഗാന്ധിജി; ബംഗാളിൽ വിവാദം
Mail This Article
കൊൽക്കത്ത ∙ ദുർഗാപൂജയുടെ പന്തലിൽ അസുരൻമാർക്കു പകരം ഗാന്ധിജിയുടെ രൂപസാദൃശ്യമുള്ള പ്രതിമ സ്ഥാപിച്ചതിന് അഖിലേന്ത്യാ ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റിനെതിരെ പൊലീസ് കേസെടുത്തു. ദുർഗാദേവി കൊലപ്പെടുത്തുന്ന ദുഷ്ടശക്തികളുടെ കൂട്ടത്തിലാണ് പ്രതിമ സ്ഥാപിച്ചത്. തൃണമൂൽ കോൺഗ്രസിനും കോൺഗ്രസിനും പുറമേ ബിജെപിയും സംഭവത്തെ വിമർശിച്ചു.
ഗാന്ധിജിയുടെ രൂപസാദൃശ്യം യാദൃച്ഛികമാണെന്നും അതേസമയം ഗാന്ധിജി വിമർശനത്തിന് അതീതനല്ലെന്നും ഹിന്ദു മഹാസഭ പ്രസിഡന്റ് ചന്ദ്രാചുർ ഗോസ്വാമി പറഞ്ഞു. സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിയുടെ പങ്ക് പുനർവിചിന്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നടത്തിയ വിമർശനം സത്യസന്ധമല്ലെന്നും പാർട്ടിയുടെ യഥാർഥ മുഖമാണ് പുറത്തുവന്നതെന്നും തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കുനാൽ ഘോഷ് പറഞ്ഞു. ദുഷ്ടശക്തികൾക്കു പകരം ഗാന്ധിജിയെ പ്രതിഷ്ഠിച്ചത് തരംതാണ നടപടിയായിപ്പോയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സുകന്ദ മജുംദാർ പറഞ്ഞു.
English Summary: Row over Mahatma Gandhi as mahishasura at Hindu Mahasabha's durga pooja pandal in Bengal