‘രാജ്യത്ത് ദാരിദ്ര്യ പിശാച് വളരുന്നു, അസമത്വം കൂടി’; തുറന്നടിച്ച് ആർഎസ്എസ് ജനറൽ സെക്രട്ടറി

Mail This Article
ന്യൂഡൽഹി ∙ രാജ്യത്ത് ഭീകരരൂപം പൂണ്ട ദാരിദ്ര്യത്തിനൊപ്പം തൊഴിലില്ലായ്മയും സാമൂഹിക അസമത്വവും വർധിക്കുന്നുവെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പരാമർശം ചൂടുപിടിച്ച രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കി. സ്വദേശി ജാഗരൺ മഞ്ചിന്റെ സ്വാശ്രയ ഭാരതം എന്ന ആശയത്തിലൂന്നിയുള്ള വെബിനാറിൽ ആണ് ആർഎസ്എസ് നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും പറയുന്നതിനു കടകവിരുദ്ധമായ അഭിപ്രായം പറഞ്ഞത്.
കഴിഞ്ഞ ദിവസം നാഗ്പുരിൽ ആർഎസ്എസുമായി അടുപ്പമുള്ള ഒരു സംഘടനയുടെ വേദിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ഇന്ത്യ സമ്പന്നമാണെങ്കിലും ജനങ്ങൾ ദരിദ്രരാണെന്ന് പറഞ്ഞിരുന്നു. ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ഗാന്ധി ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കുന്ന സമയത്തുതന്നെ ആർഎസ്എസ് നേതൃത്വത്തിൽനിന്നു സമാന പ്രതികരണം വന്നത് ബിജെപി നേതൃത്വത്തെ അലോസരപ്പെടുത്തിയിട്ടുണ്ട്.
ദാരിദ്ര്യമെന്ന പിശാച് ജനങ്ങളെ തുറിച്ചുനോക്കുകയാണെന്നും 20 കോടി ഇന്ത്യക്കാർ ദാരിദ്ര്യരേഖയ്ക്കു താഴെയാണെന്നും ഹൊസബാളെ പറഞ്ഞു. സാമ്പത്തിക നയങ്ങളാണ് ഇതിനു കാരണം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മാറ്റാൻ ശ്രമങ്ങളുണ്ട്. പ്രതിദിനം 375 രൂപ വരുമാനം പോലുമില്ലാത്തവർ 23 കോടിയുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. 4 കോടിയോളം തൊഴിലില്ലാത്തവരുണ്ട്. രാജ്യത്തെ വലിയൊരു വിഭാഗത്തിന് ശുദ്ധജലവും പോഷകാഹാരവുമില്ല.
ഇന്ത്യ ലോകത്തിലെ വലിയ 6 സമ്പദ് വ്യവസ്ഥകളിലൊന്നാണെന്നു പറയുന്നു. അതിന്റെ ഗുണമുണ്ടോ? ഇന്ത്യയിലെ 1% ജനങ്ങൾക്കാണ് 20% വരുമാനവും ലഭിക്കുന്നത്. 50% ജനങ്ങൾക്ക് രാജ്യത്തെ വരുമാനത്തിന്റെ 13% മാത്രമാണ് കിട്ടുന്നത്. ഗ്രാമങ്ങളിലും വികസനമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
English Summary: RSS general secretary against government of India