നാലംഗ സിഖ് കുടുംബത്തെ യുഎസിൽ തട്ടിക്കൊണ്ടുപോയി; പ്രതിയെന്നു സംശയിക്കുന്ന ആൾ പിടിയിൽ
Mail This Article
ലൊസാഞ്ചലസ് ∙ 8 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ നാലംഗ സിഖ് കുടുംബത്തെ കലിഫോർണിയയിൽ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. പഞ്ചാബിലെ ഹോഷിയാർപുർ സ്വദേശികളായ ജസ്ദീപ് സിങ് (36), ഭാര്യ ജസ്‌ലീൻ കൗർ (27), ഇവരുടെ മകൾ അരൂഹി ധേരി (8 മാസം), ബന്ധു അമൻദീപ് സിങ് (39) എന്നിവരെയാണു തിങ്കളാഴ്ച തട്ടിക്കൊണ്ടുപോയത്. ഇവരെ കണ്ടെത്താനായിട്ടില്ല. പ്രതിയെന്നു സംശയിക്കുന്ന ജീസസ് മാനുവൽ സൽഗാഡോയെ (48) ആണ് കസ്റ്റഡിയിലെടുത്തത്. സ്വയം ജീവനൊടുക്കാൻ ശ്രമിച്ച ഇയാൾ പൊലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ്.
സെൻട്രൽ കലിഫോർണിയയിൽ മെഴ്‌സിഡിലെ സൗത്ത് ഹൈവേയിൽ വച്ചാണു കുടുംബത്തെ തട്ടിക്കൊണ്ടുപോയതെന്നാണ് പ്രാഥമിക വിവരം. ഇവരുടെ വാഹനം കത്തിയ നിലയിൽ കണ്ടെത്തി. കുടുംബാംഗങ്ങളിൽ ഒരാളുടെ എടിഎം കാർഡ് പ്രതി ഉപയോഗിച്ചതായി തിരിച്ചറിഞ്ഞതിനെ തുടർന്നു നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. കുടുംബാംഗങ്ങളെപ്പറ്റി കൂടുതൽ വിവരം ലഭിക്കാൻ പൊലീസ് ജനങ്ങളുടെ സഹായം തേടി.
English Summary: 8-Month-Old baby among 4 Indian-Origin people kidnapped in US