സമഗ്ര ജനസംഖ്യാ നയം വേണം; ഹിന്ദുക്കൾ സംഘടിക്കുന്നത് ന്യൂനപക്ഷങ്ങൾക്ക് എതിരല്ല: മോഹൻ ഭാഗവത്
Mail This Article
ന്യൂഡൽഹി ∙ രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം ആവശ്യമാണെന്ന് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് പറഞ്ഞു. നാഗ്പുരിലെ ആസ്ഥാനത്ത് വിജയദശമി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എല്ലാ സമുദായങ്ങൾക്കും ഒരുപോലെ ബാധകമായ ജനസംഖ്യാ നയത്തിനായി ബോധവൽക്കരണം നടത്തണമെന്നും പറഞ്ഞു.
പർവതാരോഹക സന്തോഷ് യാദവ് ആയിരുന്നു ഇത്തവണ ആർഎസ്എസ് മുഖ്യാതിഥിയായത്. ആദ്യമായാണ് വിജയദശമി ആഘോഷത്തിൽ ഒരു വനിത മുഖ്യാതിഥിയാകുന്നത്. ജനസംഖ്യ കൂടുന്നത് ഭാരമാകും. ഫലപ്രദമായി ഉപയോഗിച്ചാൽ അത് ഉപകാരമാവും. പലപ്പോഴും ഭൂമിശാസ്ത്രപരമായ അതിരുകൾ തന്നെ മാറ്റിവരയ്ക്കപ്പെടുന്നതിനു കാരണമാകും. ജനനനിരക്കിലെ അസന്തുലിതത്വം, നിർബന്ധിത മതപരിവർത്തനം, പ്രലോഭനത്താലും ആർത്തിയാലുമുണ്ടാകുന്ന കടന്നുകയറ്റങ്ങൾ എന്നിവയൊക്കെ അസന്തുലിതാവസ്ഥയുണ്ടാക്കും.
സത്യം കരുത്തോടെ കേൾക്കപ്പെടണമെങ്കിൽ സംഘടിത സ്വഭാവമുണ്ടാകണം. അതിനാണ് സംഘം ഹിന്ദു രാഷ്ട്രമെന്ന ആശയത്തിനു മുൻതൂക്കം നൽകുന്നത്. അത് എല്ലാവരെയും ഉൾക്കൊള്ളുന്നതാണ്. ഹിന്ദുക്കൾ സംഘടിച്ചാൽ ന്യൂനപക്ഷങ്ങൾക്ക് അപകടമാണെന്ന് ചിലർ പ്രചരിപ്പിക്കുന്നു. ഇത് ഒരിക്കലും സംഭവിക്കുകയില്ല. ഭീഷണിപ്പെടുത്തുകയോ ഭീഷണിക്കു വഴങ്ങാതിരിക്കുകയോ ചെയ്യുന്ന ഹിന്ദു സമൂഹമാണ് ആവശ്യം. ഇത് ആർക്കെങ്കിലും എതിരല്ലെന്ന് ഭാഗവത് പറഞ്ഞു.
English Summary: RSS Chief Cites "Religious Imbalance", Calls For Population Control Law