ADVERTISEMENT

ഉത്തരകാശി ∙ ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ പർവതാരോഹക സംഘത്തിനു മേൽ മഞ്ഞുമല ഇടിഞ്ഞുവീണുണ്ടായ ദുരന്തത്തിൽ 10 പേരുടെ മൃതദേഹം കണ്ടെടുത്തു. വിഖ്യാത പർവതാരോഹക സവിത കൻസ്‌വാളും (26) മരിച്ചവരിൽ ഉൾപ്പെടുന്നു. 14 പേരെ രക്ഷപ്പെടുത്തി. ഇവിടെയുള്ള നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ്ങിലെ 42 പേരാണ് ‘ദ്രൗപദി കാ ദാണ്ഡ – 2’ പർവതത്തിൽ ചൊവ്വാഴ്ച രാവിലെ ഹിമപാതത്തിലകപ്പെട്ടത്. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ അറിയിച്ചു. ദൊക്റാണി ബമക് മഞ്ഞുപാളിക്കു സമീപമായിരുന്നു ഹിമപാതം. സംഘത്തിൽ മലയാളികളാരുമില്ലെന്നാണു വിവരം. 

തിരച്ചിലിനായി ദുരന്ത നിവാരണ സേനയും ഐടിബിപി സൈനികരും രംഗത്തുണ്ട്. കര, വ്യോമ സേനകളുടെ ഹെലികോപ്റ്ററുകളും സഹായത്തിനുണ്ട്. ചൊവ്വാഴ്ചയുണ്ടായ ശക്തമായ മഞ്ഞുവീഴ്ച രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ഇന്നലെ ഉച്ചയോടെയാണ് കാലാവസ്ഥ അനുകൂലമായത്. അപകടസ്ഥലത്തിന് ഏറ്റവും അടുത്ത റോഡ് 22 കിലോമീറ്റർ അകലെയാണ്. 

തിരിച്ചിറങ്ങവേയാണ് 34 പരിശീലന വിദ്യാർഥികളും 7 ഇൻസ്ട്രക്ടർമാരും ഒരു നഴ്സും അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.45 ന് ഹിമാപാതമുണ്ടാകുമ്പോൾ സംഘം 17,000 അടി ഉയരത്തിലായിരുന്നു. സെക്കൻഡുകൾക്കുള്ളിൽ അഗാധ ഗർത്തങ്ങളിലേക്ക് പലരും വീണു. കഴിഞ്ഞ മാസം 14നാണ് സംഘം പർവതാരോഹണം തുടങ്ങിയത്. 

സവിതയുടെ അന്ത്യം, വിസ്മയ നേട്ടത്തിനു പിന്നാലെ

ന്യൂഡൽഹി ∙ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റും അഞ്ചാമത്തെ ഉയർന്ന കൊടുമുടിയായ മകാലുവും 16 ദിവസത്തിനിടെ കീഴടക്കിയ ആദ്യ ഇന്ത്യൻ വനിതയാണ് സവിത കൻസ്‌വാൾ. ഈ വർഷമാദ്യമായിരുന്നു ഈ നേട്ടം. ഉത്തരകാശിയിലെ ലൊൻത്രു നിവാസിയാണ്. 2013 ൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മൗണ്ടനീറിങ് കോഴ്സ് വിജയിച്ച സവിത ചുരുങ്ങിയ കാലം കൊണ്ടാണ് ഉയരമുള്ള കൊടുമുടികൾ എത്തിപ്പിടിച്ചത്. 2018 മുതൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇൻസ്ട്രക്ടറായി. 

English Summary: Avalanche in Uttarakhand, 10 killed, many stuck; rescue operation on

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com