യുഎസിൽ കാണാതായ നാലംഗ സിഖ് കുടുംബം മരിച്ച നിലയിൽ; കസ്റ്റഡിയിലുള്ള പ്രതി കുറ്റം സമ്മതിച്ചു

Mail This Article
ലൊസാഞ്ചലസ് ∙ യുഎസിലെ കലിഫോർണിയയിൽ അക്രമി തട്ടിക്കൊണ്ടുപോയ സിഖ് കുടുംബത്തിലെ 4 പേരെയും മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബിലെ ഹോഷിയാർപുർ സ്വദേശികളായ ജസ്ദീപ് സിങ് (36), ഭാര്യ ജസ്‌ലീൻ കൗർ (27), ഇവരുടെ മകൾ അരൂഹി ധേരി (8 മാസം), ബന്ധു അമൻദീപ് സിങ് (39) എന്നിവരുടെ മൃതദേഹം ഇന്ത്യാന റോഡിനു സമീപമുള്ള കൃഷിത്തോട്ടത്തിലാണ് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ജീസസ് മാനുവൽ സൽഗാഡോ (48) കുറ്റം സമ്മതിച്ചു. ജീവനൊടുക്കാൻ ശ്രമിച്ച ഇയാൾ പൊലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ്.
ജസ്ദീപ് സിങ് മെഴ്‌സിഡ് കൗണ്ടിയിൽ ഒരാഴ്ച മുൻപ് ആരംഭിച്ച ട്രക്കിങ് കമ്പനിയിൽ തിങ്കളാഴ്ച പ്രതി എത്തുന്നതിന്റെയും കുടുംബത്തെ തട്ടിക്കൊണ്ടു പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജസ്ദീപ് സിങ്ങിന്റെയും അമൻദീപ് സിങ്ങിന്റെയും കൈകൾ പിന്നിൽ കെട്ടി ട്രക്കിൽ കയറ്റുന്നതും തിരിച്ചെത്തി കുഞ്ഞുമായി ജസ്‌ലീൻ കൗറിനെ കയറ്റി വണ്ടി ഓടിച്ചുപോകുന്നതും ദൃശ്യങ്ങളിൽ കാണാം.
സ്ഥാപനത്തിൽനിന്ന് ഒന്നും മോഷണം പോയതായി സൂചനയില്ല. ധരിച്ചിരുന്ന സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടില്ല. എങ്കിലും കുറ്റകൃത്യത്തിനു പിന്നിൽ സാമ്പത്തിക ഇടപാടാണ് എന്നു കരുതുന്നതായി അന്വേഷണസംഘം പറഞ്ഞു. 2005 ൽ മോഷണക്കേസിൽ പ്രതിയായിരുന്ന ജീസസ് മാനുവൽ സൽഗാഡോ 2015 വരെ തടവുശിക്ഷ അനുഭവിച്ചിരുന്നു. ലഹരിവസ്തു കൈവശം വച്ചതിനും ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഒരാളുടെ എടിഎം കാർഡ് ഉപയോഗിക്കാൻ പ്രതി ശ്രമിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
English Summary: Kidnapped Indian-Origin family Including baby found dead In orchard In US