‘ഉറപ്പാണ്, രഹസ്യബാലറ്റ് തന്നെ’; കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് രീതിയെപ്പറ്റി സമിതി
Mail This Article
ന്യൂഡൽഹി ∙ കോൺഗ്രസ് പ്രസിഡന്റിനെ കണ്ടെത്താനുള്ള സംഘടനാ തിരഞ്ഞെടുപ്പിൽ രഹസ്യ ബാലറ്റ് ആയിരിക്കുമെന്നും പിസിസി പ്രതിനിധികൾ ആർക്കാണു വോട്ട് ചെയ്തതെന്ന് അറിയാനാവില്ലെന്നും പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ രഹസ്യ ബാലറ്റ് ഉപയോഗിക്കില്ലെന്ന പ്രചാരണം ചില സംസ്ഥാനങ്ങളിൽ ഉയർന്നിരുന്നു. വോട്ട് രഹസ്യമായി സൂക്ഷിക്കാനുള്ള സംവിധാനം കർശനമായി പാലിക്കണമെന്ന് സമിതിയോട് ശശി തരൂർ പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
പാർട്ടിയിൽ 22 വർഷത്തിനു ശേഷമാണു പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുപ്പ് നടക്കുന്നത് എന്നതിനാൽ, പ്രതിനിധികളിൽ പലർക്കും വോട്ട് ചെയ്ത് മുൻപരിചയമില്ല. ആശയക്കുഴപ്പം പരിഹരിക്കാൻ സമിതി വരും ദിവസങ്ങളിൽ മാർഗനിർദേശമിറക്കുമെന്നാണു വിവരം.
ഈ മാസം 17നാണു തിരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരത്തിനു പുറമേ കൊച്ചിയിലും പോളിങ് ബൂത്ത് സജ്ജമാക്കിയേക്കും. ബാലറ്റ് പെട്ടികൾ സീൽ ചെയ്ത് 18നു രാത്രിയോടെ ഡൽഹി എഐസിസി ആസ്ഥാനത്തെത്തിക്കും. 19നു പെട്ടി തുറന്ന് എല്ലാ സംസ്ഥാനങ്ങളിലെയും ബാലറ്റ് പേപ്പറുകൾ ഒന്നിച്ചിട്ട് കൂട്ടിക്കലർത്തിയ ശേഷമായിരിക്കും വോട്ടെണ്ണുക. ഓരോ സംസ്ഥാനവും ആർക്ക് വോട്ട് ചെയ്തുവെന്ന് മനസ്സിലാക്കാതിരിക്കാനാണിത്.
തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണത്തിനു വീര്യം കൂട്ടാനുള്ള ഒരുക്കത്തിലാണു സ്ഥാനാർഥികളായ മല്ലികാർജുൻ ഖർഗെയും തരൂരും. ഖർഗെ ഇന്ന് ഗുജറാത്ത് സന്ദർശിക്കും. സബർമതി ആശ്രമം സന്ദർശിച്ച ശേഷം പ്രചാരണത്തിനു തുടക്കമിടും. രമേശ് ചെന്നിത്തലയും അദ്ദേഹത്തിനൊപ്പം അവിടെ പ്രചാരണത്തിനിറങ്ങും.
ശശി തരൂർ ഇന്നലെ തമിഴ്നാട്ടിലായിരുന്നു പ്രചാരണം. ചെന്നൈയിലെ കോൺഗ്രസ് ആസ്ഥാനം സന്ദർശിച്ചു. ടിഎൻസിസി അധ്യക്ഷൻ കെ.എസ്.അഴഗിരി പാർട്ടി ആസ്ഥാനത്ത് ഉണ്ടായിരുന്നില്ല. അഴഗിരിയുമായി ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും പിന്തുണ ലഭിക്കുമെന്നും തരൂർ പറഞ്ഞു. മദ്രാസ് ഐഐടിയിലെ വിദ്യാർഥികളുമായി സംവാദവും നടത്തി. നൂറോളം പ്രതിനിധികളെയാണു തരൂർ ഇന്നലെ കണ്ടത്. പ്രചാരണ പര്യടനത്തിലെ നാലാം സംസ്ഥാനമാണു തമിഴ്നാട്.
English Summary: Congress president election through secret ballot