ADVERTISEMENT

ബെംഗളൂരു ∙ 7 മാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്ന കർണാടകയിൽ അണികൾക്കു വീര്യം പകർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ പങ്കാളിയായി. രാഹുൽ ഗാന്ധി നയിക്കുന്ന യാത്രയിൽ പങ്കെടുക്കാൻ അനാരോഗ്യം വകവയ്ക്കാതെ മണ്ഡ്യയിൽ എത്തിയ അവരെ ആർപ്പുവിളികളോടെയും മുദ്രാവാക്യങ്ങളോടെയും ആണ് പ്രവർത്തകർ സ്വീകരിച്ചത്.  

രണ്ടു വട്ടം ബാധിച്ച കോവിഡിന്റെ അവശതകളും മറ്റ് ആരോഗ്യപ്രശ്നങ്ങളും മൂലം അരമണിക്കൂർ മാത്രം പരിപാടിയിൽ ചെലവഴിച്ചാൽ മതിയെന്നാണ് പാർട്ടി നേതൃത്വം തീരുമാനിച്ചിരുന്നതെങ്കിലും 2 മണിക്കൂർ സോണിയ അണികൾക്കൊപ്പം ചെലവിട്ടു.

നിറഞ്ഞ ചിരിയോടെ അമ്മയെ തോളിൽ ചേർത്തുപിടിച്ചും ഇടയ്ക്ക് അമ്മയുടെ ഷൂസിന്റെ ലേസ് കെട്ടിക്കൊടുത്തും യാത്ര നയിച്ച      രാഹുൽ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു,‘പല കൊടുങ്കാറ്റുകളെയും ഞങ്ങളൊരുമിച്ച് അതിജീവിച്ചു. അതുപോലെ തന്നെ രാജ്യത്തെയും ഞങ്ങൾ ഒന്നിപ്പിക്കും.’

മണ്ഡ്യ പാണ്ഡവപുരയിൽ ആയിരക്കണക്കിനു പ്രവർത്തകരും ഗ്രാമീണരും നിരന്ന യാത്രയിൽ സോണിയ എത്തിയപ്പോൾ മുദ്രാവാക്യങ്ങൾക്കു വീര്യമേറി. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു. ഇതിനിടെ നിലത്തുവീണ പെൺകുട്ടിയെ സോണിയ പിടിച്ചുയർത്തി. 2 കിലോമീറ്ററിലേറെ കോൺഗ്രസ് അധ്യക്ഷ പദയാത്ര നടത്തി. 

കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ തുടങ്ങിയവർ ഒപ്പം ചേർന്നു. സോണിയ ഇന്നലെ തന്നെ ഡൽഹിക്കു മടങ്ങി.

 

English Summary: Sonia joins Bharat Jodo Yatra in Mandya for two hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com