ADVERTISEMENT

വിജയവാഡ ∙ സിപിഐയുടെ അംഗങ്ങളിൽ കൂടുതൽ കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ. ഒരിക്കൽ ശക്തിയുണ്ടായിരുന്ന ബംഗാളിലും ത്രിപുരയിലും പാർട്ടി പടുകുഴിയിലാണ്. പാർട്ടി കോൺഗ്രസിനു മുന്നോടിയായി സമാഹരിച്ച അംഗത്വ കണക്കുകളിലാണ് ഈ വിവരമുള്ളത്. ഈ പ്രതിസന്ധി ഇന്ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ടിലുണ്ട്.

പാർട്ടിക്ക് ആകെ ആറര ലക്ഷം അംഗങ്ങളാണ് ഉള്ളത്. 2021 ലെ കണക്ക് പ്രകാരം ഇതിൽ 1.67 ലക്ഷം പേർ കേരളത്തിലും 1.13 ലക്ഷം പേർ തമിഴ്നാട്ടിലും ആണ്. ബിഹാറാണ് (78,912) മൂന്നാം സ്ഥാനത്ത്. തെലങ്കാന (78,032) നാലാമതും. പാർട്ടി കോൺഗ്രസിന്റെ ആതിഥേയരായ ആന്ധ്ര (51,666) അഞ്ചാം സ്ഥാനത്തുണ്ട്.

ബംഗാളിൽ പാർട്ടി അംഗങ്ങൾ 26,832 മാത്രമാണ്. പഞ്ചാബ് (20,194) ഒഡീഷ (19,747) എന്നിവ തൊട്ടു പിന്നിൽ. ബിജെപി ഭരിക്കുന്ന അയൽ സംസ്ഥാനമായ കർണാടകയിൽ 4213 പേർ മാത്രം. ത്രിപുരയിൽ വെറും 937 അംഗങ്ങൾ. ജമ്മു കശ്മീർ (288) ലക്ഷദ്വീപ് (161) എന്നിവ മാത്രമാണ് ത്രിപുരയ്ക്ക് പിന്നിൽ.

പല സംസ്ഥാനങ്ങളിലും പാർട്ടിയുടെ ഏറ്റവും താഴത്തെ ഘടകമായ ബ്രാഞ്ചുകൾ വർഷത്തിൽ ഒരു തവണ പോലും കൂടാത്ത സ്ഥിതി ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ജനങ്ങളിൽ നിന്ന് പാർട്ടി അകന്നു പോകുന്നതിന് മറ്റു കാരണം തേടി പോകേണ്ടതില്ല. ബ്രാഞ്ചുകളുടെ ഈ അലംഭാവം മൂലം തിരഞ്ഞെടുപ്പ് ആകുമ്പോൾ പോളിങ് ഏജന്റിനെ പോലും നിയോഗിക്കാൻ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നു.

കോൺഗ്രസിനോട് മൃദുസമീപനമില്ല

വിജയവാഡ ∙ ഇന്ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തിൽ കോൺഗ്രസിനോട് പുലർത്തേണ്ട ബന്ധം സജീവ ചർച്ച ആകും. പഴയ മൃദു സ്വഭാവം പ്രകടിപ്പിക്കാത്ത രാഷ്ട്രീയ പ്രമേയം നിശിതമായ വിമർശനങ്ങൾ അഴിച്ചു വിടുന്നുണ്ട്. മതനിരപേക്ഷ ചേരിയിൽ കോൺഗ്രസിന് പഴയ സ്ഥാനം അവകാശപ്പെടാൻ കഴിയില്ലെന്ന സൂചനയാണ് പ്രമേയം നൽകുന്നത്. എന്നാൽ, കോൺഗ്രസിനെ കൂടി മാറ്റിനിർത്തിയാൽ പിന്നെ പ്രതിപക്ഷത്ത് ആരുണ്ട് എന്ന ചോദ്യം പ്രമേയത്തിന്മേൽ കേരള സംസ്ഥാന കൗൺസിലിൽ നടന്ന ചർച്ചയിൽ ഉയർന്നിരുന്നു. ബിജെപിക്കതിരെ ദേശീയ ബദൽ രൂപപ്പെടുത്തുക, ഇടത് ഐക്യം ശക്തിപ്പെടുത്തുക, സ്വയം ശക്തമാകുക എന്നിവയാണ് ഈ പാർട്ടി കോൺഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. 

75 എങ്കിൽ ഇസ്മായിലും അനിരുദ്ധനും ഒഴിവാകും 

വിജയവാഡ ∙ സിപിഐയുടെ ദേശീയ, സംസ്ഥാന കൗൺസിലുകളിൽ 75 വയസ്സ് പ്രായപരിധി വയ്ക്കുന്നത് പാർട്ടി കോൺഗ്രസിൽ ചൂടുപിടിച്ച സംവാദത്തിനു കാരണമാകും. ചുരുക്കം ചില സംസ്ഥാനങ്ങൾ 75 വയസ്സ് എന്ന കേന്ദ്ര നിർദേശം പാലിച്ചിട്ടില്ല. തിരക്കിട്ട് നടപ്പാക്കി മുതിർന്ന നേതാക്കളെ ഒഴിവാക്കിയാൽ പകരം നിൽക്കുന്ന ചെറുപ്പക്കാർ ഉണ്ടോ എന്ന ചോദ്യം പല സംസ്ഥാനങ്ങളിലും ഉയർന്നിട്ടുണ്ട്. 

കേരളത്തിൽ ഈ നിർദേശത്തിന് എതിരെ പരസ്യ വിമർശനം ഉയർന്നെങ്കിലും സംസ്ഥാന സമ്മേളനത്തിൽ അതു നടപ്പാക്കി. ഭരണഘടനാ ഭേദഗതിയിലൂടെ 75 വയസ്സ് പ്രാബല്യത്തിൽ വരുത്തിയാൽ ദേശീയ നിർവാഹകസമിതിയിൽ നിന്ന് കെ.ഇ.ഇസ്മായിലും ദേശീയ കൗ‍ൺസിലിൽ നിന്ന് എൻ.അനിരുദ്ധനും ഒഴിവാക്കപ്പെടും.

Content Highlight: CPI party conference 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com