ADVERTISEMENT

വിജയവാ‍ഡ ∙ കേരളത്തിലെ സിപിഐ രാഷ്ട്രീയത്തിൽ ഇസ്മായിൽ പക്ഷം ഇല്ലാതായി. കെ.ഇ.ഇസ്മായിൽ ദേശീയ സമിതികളിൽനിന്നു വിടവാങ്ങിയ സമ്മേളനത്തിൽ ആ സമിതികളിലേക്കു കടന്നുവന്ന എല്ലാവരും തന്നെ ഉറച്ച കാനം പക്ഷക്കാരാണ്. ദേശീയ കൗൺസിലിലെ ഏക ഇസ്മായിൽ പക്ഷക്കാരനായ ടി.വി.ബാലനും (കോഴിക്കോട്) പുറത്തായി.

ഏറ്റവും വലിയ ആരോഹണം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി.സന്തോഷ്കുമാറിന്റേതാണ്. സമീപകാലത്തു രാജ്യസഭാംഗമായ സന്തോഷ് ദേശീയ കൗൺസിലിലും നിർവാഹകസമിതിയിലും ഒരുമിച്ചെത്തി. മുൻപ് കനയ്യ കുമാറിന് ഇത്തരത്തിൽ ഇരട്ടപ്പദവി ലഭിച്ചിരുന്നു. കനയ്യ പാർട്ടി വിട്ടതിനാൽ യുവപ്രാതിനിധ്യം എന്ന ഘടകവും സന്തോഷിനു തുണയായി. ഒപ്പം, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിർലോഭമായ പിന്തുണയും.  

സന്തോഷ് രാജ്യസഭാംഗമായപ്പോൾ ആ പദവി തനിക്കാണ് അർഹതപ്പെട്ടിരുന്നത് എന്നു വിശ്വസിച്ചിരുന്ന കെ.പ്രകാശ് ബാബുവും ദേശീയ നിർവാഹകസമിതിയിൽ കൂടെ എത്തിയത് പ്രത്യേകതയായി. സംസ്ഥാനത്തെ ചേരിതിരിവിൽ ജില്ലാ സമ്മേളന ഘട്ടത്തിൽ കാനത്തിന് എതിരെ ഇസ്മായിൽ പക്ഷത്തിനൊപ്പം നിലകൊണ്ട പ്രകാശ് ബാബു സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കാനുള്ള തയാറെടുപ്പു നടത്തിയിരുന്നു. മധ്യസ്ഥർ ഇടപെട്ടു പിന്തിരിപ്പിച്ചപ്പോൾ തന്നെ ഇസ്മായിൽ ഒഴിയുമ്പോൾ പ്രകാശ് ബാബു പകരം വരുമെന്ന് ഉറപ്പിച്ചതാണ്.

ദേശീയ നിർവാഹകസമിതിയിലേക്ക് ഒരാളെക്കൂടി ഉൾപ്പെടുത്താൻ കേരളം ശ്രമിച്ചു. കിട്ടിയിരുന്നെങ്കിൽ മന്ത്രി കെ.രാജൻ സമിതിയിലെത്തുമായിരുന്നു. കേന്ദ്ര സെക്രട്ടേറിയറ്റിൽ കാനവും ബിനോയ് വിശ്വവും തുടരുമെന്ന് ഉറപ്പായിരുന്നു. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളുടെ പേര് ഡി.രാജ വായിച്ചപ്പോൾ ആദ്യത്തേത് കാനത്തിന്റേതായിരുന്നു. കേരള നേതൃത്വത്തിന്റെ ദേശീയതലത്തിലെ കരുത്ത് കൂടി ഇതു വിളിച്ചോതി.

ദേശീയ സമിതിയിൽനിന്ന് കെ.ഇ.ഇസ്മായിൽ, പന്ന്യൻ രവീന്ദ്രൻ, എൻ.അനിരുദ്ധൻ എന്നിവർ പ്രായപരിധി കണക്കിലെടുത്ത് ഒഴിവായി. സി.എൻ.ജയദേവൻ, ടി.വി.ബാലൻ, എൻ.രാജൻ എന്നിവരെ മറ്റു കാരണങ്ങളാൽ ഒഴിവാക്കി. നേരത്തേ മന്ത്രിമാരെ സംഘടനാ ചുമതലയുള്ള ദേശീയ–സംസ്ഥാന നേതൃസമിതികളിൽ ഉൾപ്പെടുത്തരുത് എന്ന നയമായിരുന്നുവെങ്കിൽ ഇപ്പോൾ കേരളത്തിലെ 4 മന്ത്രിമാരെയും ഉൾപ്പെടുത്തി അതു തിരുത്തി. തിരുവനന്തപുരത്തുനിന്നുള്ള എൻ.രാജനു പകരമാണ് ജി.ആർ.അനിൽ വന്നത്. ആലപ്പുഴയുടെ പ്രാതിനിധ്യമെന്ന ഘടകം കൂടി പി.പ്രസാദിന് അനുകൂലമായി. കേരളത്തിന്റെ ക്വോട്ട നേരത്തേ 11 ആയിരുന്നത് 12 ആക്കി.

ഇസ്മായിൽ പക്ഷക്കാരനായി ഔദ്യോഗിക നേതൃത്വം കാണുന്ന വി.എസ്.സുനിൽകുമാറിനെ ദേശീയ സമിതിയിൽ ഉൾപ്പെടുത്തണമെന്ന അഭിപ്രായം നേതൃചർച്ചയിൽ ഉയർന്നു. എന്നാൽ, മന്ത്രി രാജൻ, രാജാജി മാത്യു തോമസ്, കെ.പി.രാജേന്ദ്രൻ എന്നിവരുടെ പേരുകൾക്കു മുൻതൂക്കം ലഭിച്ചതിനാൽ തൃശൂരിൽനിന്നു തന്നെ മറ്റൊരാൾ കൂടി പറ്റില്ലെന്ന് ചൂണ്ടിക്കാട്ടി നേതൃത്വം കൈ കഴുകി. എന്നിട്ടും സുനിലിന്റെ പേര് കേരള ഘടകത്തിന്റെ ചർച്ചയിൽ ഉയർന്നു. തന്റെ വിഭാഗത്തിലെ ആരെയും ഉൾപ്പെടുത്താൻ കഴിയാതെ പോയ ഈ യോഗത്തിൽ അധ്യക്ഷത വഹിച്ചത് ഇസ്മായിൽ ആയിരുന്നു. ഇസ്മായിൽ ഒഴിവായപ്പോൾ ന്യൂനപക്ഷ പ്രാതിനിധ്യം സുനീറിന്റെ വരവ് അനായാസമാക്കി.

കേന്ദ്ര കൺട്രോൾ കമ്മിഷൻ അംഗം എന്ന നിലയിൽ ദേശീയ കൗൺസിലിന്റെ ഭാഗമാകാൻ കഴിയുമെങ്കിലും അതോടെ സംസ്ഥാന അസി. സെക്രട്ടറി സ്ഥാനം സത്യൻ മൊകേരിക്കു നഷ്ടപ്പെടും. മറ്റൊരു അസി. സെക്രട്ടറി കെ.പ്രകാശ് ബാബു ദേശീയ നിർവാഹക സമിതി അംഗം കൂടിയായതോടെ കേരളത്തിൽ 2 പുതിയ അസി. സെക്രട്ടറിമാർ വരും. നേതൃനിരയിൽനിന്നു പന്ന്യൻ രവീന്ദ്രൻ മാറുന്നതിനാൽ എൽഡിഎഫ് യോഗത്തിലെ സിപിഐ പ്രതിനിധി നിരയിലും മാറ്റം ഉണ്ടാകും.

കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങൾ: ഡി.രാജ, കാനം രാജേന്ദ്രൻ, അതുൽകുമാർ അഞ്ജാൻ, അമർജിത് കൗർ, കെ.നാരായണ, ബി.കെ.കാൻഗോ, ബിനോയ് വിശ്വം, പല്ലബ് സെൻ ഗുപ്ത, രാമകൃഷ്ണ പാണ്ഡെ, സയ്യിദ് അസീസ് പാഷ, നാഗേന്ദ്രനാഥ് ഓ‍‍ജ (അവസാനത്തെ 3 പേർ പുതിയ അംഗങ്ങൾ)

കേരളത്തിൽനിന്നുള്ള ദേശീയ കൗൺസിൽ അംഗങ്ങൾ: കാനം രാജേന്ദ്രൻ, ബിനോയ് വിശ്വം, കെ.പ്രകാശ് ബാബു, പി.സന്തോഷ്കുമാർ, കെ.പി.രാജേന്ദ്രൻ, ഇ.ചന്ദ്രശേഖരൻ, പി.വസന്തം, കെ.രാജൻ, പി.പ്രസാദ്, ജി.ആർ.അനിൽ, ജെ.ചിഞ്ചുറാണി, ചിറ്റയം ഗോപകുമാർ, രാജാജി മാത്യു തോമസ്, പി.പി.സുനീർ, ടി.ടി.ജിസ്മോൻ (കാൻഡിഡേറ്റ് അംഗം), സത്യൻ മൊകേരി (കേന്ദ്ര കൺട്രോൾ കമ്മിഷൻ അംഗം)

Content Highlights: Communist Party of India CPI, CPI Party Congress 2022, K.E. Ismail, Kanam Rajendran, Pannyan Raveendran, VS Sunil Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com