ഗ്യാൻവാപി: ഹർജി നിലനിൽക്കും; വാദം ഡിസംബർ 2 മുതൽ
Mail This Article
വാരാണസി ∙ കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേർന്ന ഗ്യാൻവാപി പള്ളി പരിസരത്തിന്റെ അവകാശം ഹിന്ദു വിഭാഗത്തിനു കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹർജിക്കെതിരെ മുസ്‍ലിം വിഭാഗം നൽകിയ രണ്ടാമത്തെ അപേക്ഷയും വാരാണസി അതിവേഗ കോടതി തള്ളി. ഹർജി സിവിൽ നടപടി ചട്ടപ്രകാരം നിലനിൽക്കില്ലെന്നായിരുന്നു അൻജുമാൻ മസ്ജിദ് കമ്മിറ്റി വാദിച്ചത്. ഈ വാദം കോടതി നിരാകരിച്ചതോടെ ഹിന്ദു വിഭാഗം നൽകിയ ഹർജിയിൽ വാദം തുടരും. ഡിസംബർ രണ്ടിനാണു വീണ്ടും പരിഗണിക്കുക.
വിശ്വ വേദിക് സനാതൻ സംഘ് ജനറൽ സെക്രട്ടറി കിരൺ സിങ് നൽകിയ ഹർജിയാണ് മുസ്‍ലിം വിഭാഗം ചോദ്യം ചെയ്തത്. പള്ളി മതിലിനോടു ചേർന്ന ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യാരാധന, പള്ളി പരിസരത്തെ സർവേയിൽ കണ്ടതായി പറയുന്ന ശിവലിംഗത്തിൽ ആരാധനാ സ്വാതന്ത്ര്യം എന്നിവയാണ് ഹിന്ദുവിഭാഗം ആവശ്യപ്പെട്ടത്.
ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യാരാധന ആവശ്യപ്പെട്ട് 5 ഹിന്ദു സ്ത്രീകൾ നൽകിയ ആദ്യത്തെ ഹർജിയുടെ നിലനിൽപു ചോദ്യം ചെയ്ത് മുസ്‍ലിം വിഭാഗം നൽകിയ അപേക്ഷ സെപ്റ്റംബറിൽ കോടതി തള്ളിയിരുന്നു. പിന്നാലെ, ശിവലിംഗത്തിൽ ശാസ്ത്രീയ പരിശോധന ആവശ്യപ്പെട്ട് ഹർജിയെത്തിയെങ്കിലും വാരാണസി കോടതി അംഗീകരിച്ചില്ല.
ഇതു നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ശിവലിംഗമല്ല, പള്ളി പരിസരത്തെ ജലധാരയ്ക്കുള്ള നിർമിതിയാണു കണ്ടതെന്നാണ് മുസ്‍ലിം വിഭാഗം പറയുന്നത്. കേസിൽ തീരുമാനമുണ്ടാകുന്നതു വരെ ഇതു സംരക്ഷിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
അഖിലേഷിനും ഉവൈസിക്കും എതിരെ ഹർജി
ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തുന്ന പ്രസ്താവനകൾ നടത്തിയ സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി എന്നിവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. വാദം 29നു നടക്കും.
English Summary: Gyanvapi Mosque case: Varanasi court rejects plea of Masjid committee