ജോഡോയാത്രയിൽ കുടുംബവുമായി അണിചേർന്ന് പ്രിയങ്ക
Mail This Article
ഭോപാൽ ∙ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ അണിചേർന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധിയും ഭർത്താവ് റോബർട്ട് വാധ്‌രയും മകൻ രെഹാനും. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് 78 ദിവസം പിന്നിട്ട യാത്ര മധ്യപ്രദേശിലെ ഖണ്ഡ്‌വ ജില്ലയിലെത്തിയപ്പോഴാണ് പ്രിയങ്ക കുടുംബസമേതം പങ്കെടുത്തത്. ഇതാദ്യമായാണ് പ്രിയങ്ക ജോഡോയാത്രയിൽ അണിചേരുന്നത്.
യാത്ര റസ്തംപുരിലെത്തിയപ്പോൾ ഗ്രാമീണ സ്ത്രീകളുമായി രാഹുൽ സംവദിച്ചു. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്ന വാഗ്ദാനം രാഹുൽ മുന്നോട്ട് വയ്ക്കണമെന്നും രാസവളത്തിനും പാചകവാതകത്തിനും വില കുറയ്ക്കണമെന്നും സ്ത്രീകൾ ആവശ്യപ്പെട്ടു. കാർഷിക കടം എഴുതിത്തള്ളിയാൽ കോൺഗ്രസിന് അധികാരത്തിൽ തിരിച്ചുവരാമെന്നും ഗ്രാമീണർ പറഞ്ഞു. കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റും മധ്യപ്രദേശിലെ യാത്രയിൽ രാഹുലിനെ അനുഗമിക്കുന്നുണ്ട്.
English Summary: Priyanka Gandhi and Family in Bharat Jodo Yatra