‘എന്തിനീ തിടുക്കം?’: തിരഞ്ഞെടുപ്പ് കമ്മിഷണർ നിയമനത്തിൽ കേന്ദ്രത്തോട് സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ സർവീസിൽ നിന്നു സ്വയം വിരമിച്ച (വിആർഎസ്) മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ അരുൺ ഗോയലിനെ തിരഞ്ഞെടുപ്പു കമ്മിഷണറായി നിയമിച്ചതിലെ തിടുക്കം എന്തിനായിരുന്നുവെന്നു കേന്ദ്ര സർക്കാരിനോടു സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ചോദിച്ചു. സർക്കാർ തീരുമാനത്തെ പ്രതിരോധത്തിലാക്കുന്ന പരാമർശങ്ങളും ചോദ്യങ്ങളുമായി ഇന്നലെ കോടതി വീണ്ടും സ്വരം കടുപ്പിച്ചതോടെ, നിയമനത്തിന്റെ എല്ലാ വശങ്ങളും കോടതി പരിശോധിക്കണമെന്നു കേന്ദ്ര സർക്കാരിനു വേണ്ടി അറ്റോണി ജനറൽ ആർ.വെങ്കിട്ട രമണി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം കോടതി ആവശ്യപ്പെട്ടതു പ്രകാരം, ഗോയലിന്റെ നിയമനം സംബന്ധിച്ച യഥാർഥ ഫയൽ ഇന്നലെ തിരഞ്ഞെടുപ്പു കമ്മിഷൻ ഹാജരാക്കി. സൂക്ഷ്മ പരിശോധനയ്ക്കു ശേഷം കോടതി ഇതു മടക്കി നൽകുകയും ചെയ്തു. കൂടുതൽ വാദങ്ങളുണ്ടെങ്കിൽ എഴുതി നൽകാനും കക്ഷികളോടു നിർദേശിച്ചു.
തിരഞ്ഞെടുപ്പു കമ്മിഷണർമാരുടെ നിയമനരീതിയിൽ പരിഷ്കാരം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ച കോടതി തുടർച്ചയായി മൂന്നാം ദിവസവും കേന്ദ്ര സർക്കാരിനെ മുൾമുനയിലാക്കുന്ന പരാമർശങ്ങൾ നടത്തി. ഇതിനെ സർവശക്തിയുമെടുത്തു തടയാൻ സർക്കാരും ശ്രമിച്ചു. ജഡ്ജിമാരായ കെ.എം.ജോസഫ്, അജയ് രസ്തോഗി, അനിരുദ്ധ ബോസ്, ഋഷികേശ് റോയി, സി.ടി.രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് ഹർജി വിധി പറയാനായി മാറ്റി.
അരുൺ ഗോയലിന്റെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ വിളിച്ചു വരുത്തിയ കോടതി, സർക്കാർ അതിനു സ്വീകരിച്ച രീതിയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു. നിയമനകാര്യത്തിലെ മിന്നൽ വേഗമായിരുന്നു പ്രധാന വിഷയമായത്. മേയ് 15 ന് നിലവിൽ വന്ന ഒഴിവിലേക്കു നിയമിക്കാൻ കഴിഞ്ഞയാഴ്ച ഗോയൽ സ്വയംവിരമിക്കുന്നതു വരെ കാത്തിരുന്നത് എന്തിനാണ്? ഇതിനിടയിൽ എന്തു ചെയ്തു? 6 വർഷം കാലാവധി തികയ്ക്കില്ലെന്നു ബോധ്യമായിരിക്കെ എന്തുകൊണ്ട് ഗോയലിനെ തിരഞ്ഞെടുത്തു? എന്തുതരം പരിശോധനയാണ് സർക്കാർ നടത്തുന്നത്? അരുൺ ഗോയലിന്റെ യോഗ്യതയല്ല സ്വീകരിച്ച നടപടികളെക്കുറിച്ചാണ് ചോദ്യം– കോടതി പറഞ്ഞു.
ഹൊ, മിന്നൽ വേഗം!
അരുൺ ഗോയലിന്റെ വിആർഎസ് സംബന്ധിച്ച ഫയൽ പോലും നീങ്ങും മുൻപ് എങ്ങനെയാണ് തിരഞ്ഞെടുപ്പു കമ്മിഷണറായതെന്ന സംശയമായിരുന്നു കോടതിക്ക്. ‘1985 ൽ സർവീസിലെത്തിയ ഉദ്യോഗസ്ഥന് ഒറ്റദിവസം കൊണ്ട് വിആർഎസ് ലഭിക്കുന്നു. നിയമമന്ത്രാലയത്തിന്റെ അംഗീകാരത്തിനും ഒറ്റദിവസം. 4 പേരടങ്ങിയ പാനൽ പ്രധാനമന്ത്രിക്ക് മുന്നിലെത്തി, ഗോയലിന്റെ തിരഞ്ഞെടുപ്പ് നടത്തി, രാഷ്ട്രപതിയുടെ അംഗീകാരത്തിനും 24 മണിക്കൂർ മാത്രം’– കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, ഈ നടപടികൾക്ക് സാധാരണ 3 ദിവസമേ എടുക്കാറുള്ളുവെന്നും എജി എന്ന നിലയിൽ തന്റെ ഉപദേശവും കാര്യങ്ങൾ വേഗത്തിലാക്കിയെന്നും വെങ്കിട്ടരമണി പറഞ്ഞു.
English Summary: Supreme Court in Election Commissioner Appointment