ADVERTISEMENT

ഗുജറാത്തിലെ ആദ്യഘട്ടം തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കേ ബിജെപിയും കോൺഗ്രസും ആം ആദ്മി പാർട്ടിയും ഉന്നത നേതാക്കളെ ഇറക്കി രംഗം കൊഴുപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ബിജെപിക്കു വേണ്ടി പ്രചാരണം നയിച്ചപ്പോൾ അഖിലേന്ത്യാ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ ദേശീയ നേതാക്കളെ ഇറക്കി കോൺഗ്രസും ഡൽഹി മുഖ്യമന്ത്രിയും ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരുടെ നേതൃത്വത്തിൽ ആം ആദ്മിപാർട്ടിയും പ്രചാരണം ശക്തമാക്കി. 

ഡിസംബർ ഒന്നിനാണ് ആദ്യഘട്ടം തിരഞ്ഞെടുപ്പ്. 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലെ വോട്ടർമാർ അന്ന് പോളിങ് ബൂത്തിലെത്തും. സൗരാഷ്ട്ര–കച്ച് മേഖലകളിലും ദക്ഷിണ ഗുജറാത്തിലുമാണ് ഈ മണ്ഡലങ്ങൾ വരുന്നത്. കഴിഞ്ഞ തവണ സൗരാഷ്ട്ര മേഖലയിൽ കോൺഗ്രസും ഉത്തരഗുജറാത്തിൽ ബിജെപിയും നേട്ടമുണ്ടാക്കിയിരുന്നു. 

ഗുജറാത്ത് മോഡൽ വികസനത്തിന് ബിജെപി പ്രചാരണത്തിൽ ഊന്നൽ നൽകിയപ്പോൾ ഗുജറാത്ത് മോഡലിന്റെ പൊള്ളത്തരങ്ങളാണ് കോൺഗ്രസ് എടുത്തു പറഞ്ഞത്. ആം ആദ്മി പാർട്ടി തങ്ങളുടെ സുസ്ഥിര വികസന മാതൃകയും സൗജന്യങ്ങളുമായി ഇത്തവണ രംഗത്തെത്തി. 

തൊഴിലില്ലായ്മയും വിലക്കയറ്റവും ജനങ്ങൾക്കിടയിൽ വലിയ ചർച്ചാ വിഷയമാണെന്ന തിരിച്ചറിവിലാണ് പ്രധാനമന്ത്രിയെ മുൻനിർത്തി ബിജെപി വോട്ടർമാരെ സമീപിക്കുന്നത്. ഒട്ടേറെ വികസന പദ്ധതികളും പ്രഖ്യാപിച്ചിരുന്നു. ആം ആദ്മി പാർട്ടി സൂററ്റ് അടക്കമുള്ള മേഖലകളിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്നത് കോൺഗ്രസിന്റെയും ബിജെപിയുടെയും വോട്ടുകളിൽ വിള്ളലുണ്ടാക്കുമെന്ന് സൂചനകളുണ്ട്. 

സൗരാഷ്ട്ര–കച്ച് മേഖലയിൽ 2017 ൽ കോൺഗ്രസ് 30 സീറ്റുകളും ബിജെപി 23 സീറ്റുകളും നേടിയിരുന്നു. ദക്ഷിണ ഗുജറാത്തിൽ 35 ൽ 25 സീറ്റുകളും നേടിയപ്പോൾ കോൺഗ്രസ് 10 എണ്ണം നേടി. ഗോത്രവർഗക്കാർക്ക് സ്വാധീനമുള്ള ഈ മേഖലയിൽ ആദിവാസി പ്രക്ഷോഭവും ആം ആദ്മി പാർട്ടിയുടെ സാന്നിധ്യവും ബിജെപിക്കും കോൺഗ്രസിനും ഭീഷണിയാണ്. 93 മണ്ഡലങ്ങളിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് അഞ്ചിനു നടക്കും. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. 

English Summary: Gujarat assembly election 1st phase campaign to be over today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com