മഹാരാഷ്ട്രയിലെ അതിർത്തി ഗ്രാമത്തിൽ കർണാടക അനുകൂല പ്രകടനം
Mail This Article
മുംബൈ ∙ കർണാടകയുമായുള്ള അതിർത്തിത്തർക്കത്തിനിടെ മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ ഒരു സംഘം ഗ്രാമീണർ കർണാടക മുഖ്യമന്ത്രിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചു പ്രകടനം നടത്തി. മഹാരാഷ്ട്ര സർക്കാർ പതിറ്റാണ്ടുകളായി അവഗണിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ടിക്കോണ്ഡി ഗ്രാമത്തിൽ പ്രകടനം നടന്നത്.
ടിക്കോണ്ഡി അടക്കം സാംഗ്ലിയിലെ 40 ഗ്രാമങ്ങൾക്കും സോലാപുർ ജില്ലയിലെ ഏതാനും അതിർത്തിപ്രദേശങ്ങൾക്കും വേണ്ടി കർണാടക മുഖ്യമന്ത്രി അടുത്തിടെ അവകാശവാദം ഉന്നയിച്ചിരുന്നു.
കർണാടകയിലെ ബെളഗാവിയിൽ മറാഠി സംസാരിക്കുന്ന 865 ഗ്രാമങ്ങൾക്കുവേണ്ടി പതിറ്റാണ്ടുകളായി മഹാരാഷ്ട്ര അവകാശവാദം ഉന്നയിക്കുന്നുണ്ട്. സംസ്ഥാന രൂപീകരണത്തിനു മുൻപ് ബോംബെ പ്രസിഡൻസിയുടെ ഭാഗമായിരുന്നു ബെളഗാവി.
ഇതിനിടെ, ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തിത്തർക്ക ഹർജികൾ സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കെ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ശിവരാജ് പാട്ടീലുമായി കൂടിക്കാഴ്ച നടത്തി. ഇന്നു ഡൽഹിക്കു പോകുന്ന മുഖ്യമന്ത്രി സുപ്രീം കോടതിയിൽ ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ മുകുൽ റോഹത്ഗിയുമായും ചർച്ച നടത്തും.
English Summary: Pro Karnataka march in Maharashtra border village