ഹൈക്കോടതി ജഡ്ജി നിയമനം: കൊളീജിയം ശുപാർശ കേന്ദ്രം മടക്കി
Mail This Article
ന്യൂഡൽഹി ∙ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട 20 ഫയലുകൾ പുനരാലോചനയ്ക്കായി കേന്ദ്രസർക്കാർ സുപ്രീം കോടതി കൊളീജിയത്തിനു മടക്കി അയച്ചു. കൊളീജിയം ശുപാർശ ചെയ്ത പേരുകളിൽ ശക്തമായ അതൃപ്തി വ്യക്തമാക്കിയാണു കേന്ദ്രം ഈ മാസം 25 നു ഫയലുകൾ മടക്കിയതെന്നാണു സൂചന.
20 പേരുകളിൽ 11 പേർ പുതുമുഖങ്ങളാണ്. 9 പേർ കൊളീജിയം മുൻപു പലവട്ടം ശുപാർശ ചെയ്തവരും. ഇക്കൂട്ടത്തിൽ അഡ്വ. സൗരഭ് കിർപാലും ഉൾപ്പെടുന്നു.
കിർപാലിനെ ഡൽഹി ഹൈക്കോടതി ജഡ്ജിയാണു ശുപാർശ ചെയ്തത്. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ബി.എൻ. കിർപാലിന്റെ മകനാണു സൗരഭ് കിർപാൽ. ഡൽഹി ഹൈക്കോടതി കൊളീജിയം 2017 മുതൽ ഇദ്ദേഹത്തിന്റെ പേരു ശുപാർശ ചെയ്യുന്നതാണെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. ഒടുവിൽ 2021 ലാണു സുപ്രീം കോടതി കൊളീജിയം കിർപാലിനെ അംഗീകരിച്ചത്. താൻ സ്വവർഗാനുരാഗിയായതിനാലാണു തന്നെ പരിഗണിക്കാൻ വൈകുന്നതെന്ന് സമീപകാലത്ത് ഒരു ടിവി അഭിമുഖത്തിൽ കിർപാൽ പറഞ്ഞിരുന്നു.
ഉയർന്ന കോടതികളിലെ ജഡ്ജിമാരുടെ നിയമനകാര്യത്തിൽ കൊളീജിയം ശുപാർശകൾ കേന്ദ്രസർക്കാർ അംഗീകരിക്കാത്തതിൽ തിങ്കളാഴ്ച സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.
English Summary: Central government sends back recommendations regarding high court judges appointment