ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതികളെ വിട്ടയച്ചതിനെതിരെ ബിൽക്കീസ് സുപ്രീം കോടതിയിൽ
Mail This Article
ന്യൂഡൽഹി ∙ ഗുജറാത്ത് കലാപത്തിനിടെ തന്നെ ക്രൂരമായി പീഡിപ്പിക്കുകയും കൂട്ടക്കൊല നടത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ ഗുജറാത്ത് സർക്കാർ സ്വതന്ത്രരാക്കിയ നടപടിക്കെതിരെ ബിൽക്കീസ് ബാനു സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകി. പ്രതികളുടെ ശിക്ഷ കുറവു ചെയ്യുന്ന കാര്യത്തിൽ ഗുജറാത്ത് സർക്കാരിനു തീരുമാനമെടുക്കാമെന്ന സുപ്രീം കോടതി വിധിയുടെ പുനഃപരിശോധനയും ആവശ്യപ്പെടുന്നുണ്ട്.
ബിൽക്കീസ് ബാനുവിനു വേണ്ടി ഹാജരാകുന്ന അഭിഭാഷക ശോഭ ഗുപ്ത, ഹർജി ഇന്നലെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനു മുന്നിൽ ചൂണ്ടിക്കാട്ടിയിരുന്നു. ശിക്ഷ കുറയ്ക്കുന്ന കാര്യത്തിൽ ഗുജറാത്ത് സർക്കാരിനു തീരുമാനമെടുക്കാമെന്നു വിധിച്ച ജസ്റ്റിസ് അജയ് രസ്തോഗി ഭരണഘടന ബെഞ്ചിന്റെ ഭാഗമായതിനാൽ ഹർജി പരിഗണിക്കുന്നതു വൈകുമെന്ന ആശങ്കയാണ് ഇവർ പങ്കിട്ടത്. ആദ്യം പുനഃപരിശോധനയുടെ കാര്യം ജസ്റ്റിസ് രസ്തോഗിയുടെ ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്നു ചീഫ് ജസ്റ്റിസ് മറുപടി നൽകി. വാദം തുറന്ന കോടതിയിൽ വേണമെന്ന ആവശ്യത്തിൽ തീരുമാനവും ജസ്റ്റിസ് രസ്തോഗിയുടെ ബെഞ്ചാണ് എടുക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.
പ്രതികളെ വിട്ടയച്ചതിനെതിരെ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, സിപിഎമ്മിലെ സുഭാഷിണി അലി, പത്രപ്രവർത്തക രേവതി ലൗൽ, പ്രഫ. രേഖ വർമ തുടങ്ങിയവരുടേതുൾപ്പെടെ ഹർജികൾ സുപ്രീം കോടതിയിലെത്തിയിരുന്നു.
English Summary: Bilkis Bano challenges in Supreme Court release of her Rapists