ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ കൂട്ടപ്പീഡനം
Mail This Article
ബെംഗളൂരു ∙ ബൈക്ക് ടാക്സി യാത്രയ്ക്കിടെ മലയാളി യുവതി കൂട്ട ബലാൽസംഗത്തിന് ഇരയായ കേസിൽ 2 യുവാക്കളും ഒരു യുവതിയും അറസ്റ്റിലായി. റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവറായ അറാഫത്ത് (22), സുഹൃത്തും മൊബൈൽ ഫോൺ മെക്കാനിക്കുമായ ഷഹാബുദ്ദീൻ (23), അറാഫത്തിന്റെ 22 വയസ്സുള്ള കൂട്ടുകാരി എന്നിവരാണ് അറസ്റ്റിലായത്.
പൊലീസ് പറയുന്നത്:
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 23 വയസ്സുള്ള യുവതി ബിടിഎം ലേഒൗട്ടിൽ നിന്ന് ഇലക്ട്രോണിക് സിറ്റിക്കു സമീപം നീലാദ്രിനഗറിലേക്ക് വെള്ളിയാഴ്ച രാത്രി ബൈക്ക് ടാക്സി വിളിക്കുകയായിരുന്നു. യുവതി മദ്യലഹരിയിലാണെന്നു മനസ്സിലാക്കിയ അറാഫത്ത് ഇവരെ ബൈക്കിൽ കൂട്ടുകാരിയുടെ മുറിയിലേക്കു കൊണ്ടുപോയി. തുടർന്ന് ഷഹാബുദ്ദീനെ കൂടി വിളിച്ചുവരുത്തി കൂട്ട ബലാൽസംഗത്തിന് ഇരയാക്കി. അറാഫത്തിന്റെ കൂട്ടുകാരിയും സംഭവസമയത്ത് മുറിയിലുണ്ടായിരുന്നതായി ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ പ്രതാപ് റെഡ്ഡി പറഞ്ഞു.
യുവതിയെ കാണാതായതോടെ നീലാദ്രിനഗറിലെ സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച രാവിലെ ഇവരെ അവശനിലയിൽ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്. തുടർന്ന് കേരളത്തിൽ പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. കേരള പൊലീസ് നൽകിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിൽ ബെംഗളൂരു പൊലീസ് 3 സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. റാപ്പിഡോ ആപ്പിലെ ബുക്കിങ് വിവരങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ കുടുക്കിയതെന്ന് ബെംഗളൂരു പൊലീസ് പറഞ്ഞു.
English Summary : Kerala woman gang raped in Bengaluru