പ്രമോട്ടർ കമ്പനി വിട്ടു; പ്രണോയ് റോയി എൻഡിടിവിയിൽ തുടരും
Mail This Article
ന്യൂഡൽഹി∙ അദാനിയുടെ വരവോടെ എൻഡിടിവിയുടെ പ്രമോട്ടർ കമ്പനിയിൽനിന്ന് ഉടമകളായ പ്രണോയ് റോയിയും രാധിക റോയിയും രാജിവച്ചെങ്കിലും, വേറെയും ഓഹരിയുള്ളതിനാൽ ഇരുവരും എൻഡിടിവിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ തുടരും. ഇതിനിടെ എൻഡിടിവി സീനിയർ എക്സിക്യൂട്ടീവ് എഡിറ്റർ രവീഷ് കുമാർ കമ്പനിയിൽനിന്നു രാജിവച്ചു.
രാധിക റോയിയും പ്രണോയ് റോയിയും ചേർന്നു തുടങ്ങിയ ആർആർപിആർ എന്ന പ്രമോട്ടർ കമ്പനിയുടെ 29.18% ഓഹരിയാണ് അദാനിക്കു കൈമാറിയത്. ഇതോടെയാണ് ഇരുവരും രാജിവയ്ക്കേണ്ടി വന്നത്. എന്നാൽ സെപ്റ്റംബറിലെ കണക്കനുസരിച്ച് പ്രമോട്ടർ കമ്പനിയിലെ ഓഹരിക്കു പുറമേ ഇരുവർക്കും കൂടി 32.26% ഓഹരിയുണ്ട്.
എൻഡിടിവിയിൽ 26% ഓഹരി കൂടി സ്വന്തമാക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫർ പുരോഗമിക്കുകയാണ്. ഏകദേശം 8% ഓഹരി മാത്രമേ ഇതുവരെ അദാനിക്ക് അധികമായി ലഭിച്ചിട്ടുള്ളൂ. അദാനി ഗ്രൂപ്പിന്റെ മറ്റു കമ്പനികളിൽ നിക്ഷേപിച്ചിട്ടുള്ള എൽടിഎസ് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ പക്കൽ എൻഡിടിവിയുടെ 9.75% ഓഹരിയുണ്ട്. ഇതുകൂടി ലഭിച്ചാൽ അദാനിയുടെ ഓഹരി ഏകദേശം 47% ആകാം.
English Summary: Prannoy Roy, Radhika Roy resign from NDTV Board