മതംമാറ്റം ലക്ഷ്യമിട്ട് ജീവകാരുണ്യം അരുത്: സുപ്രീംകോടതി
Mail This Article
ന്യൂഡൽഹി ∙ മരുന്നും ഭക്ഷ്യധാന്യങ്ങളും നൽകി മതപരിവർത്തനം നടത്തുന്നതു ഗൗരവമേറിയ വിഷയമാണെന്നും ജീവകാരുണ്യവും സദ്പ്രവൃത്തികളും സ്വാഗതം ചെയ്യുന്നെങ്കിലും ഇതിന്റെ ഉദ്ദേശ്യം പരിശോധിക്കപ്പെടേണ്ടതാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. നിർബന്ധിത മതപരിവർത്തനം ചോദ്യം ചെയ്തു ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനികുമാർ ഉപാധ്യായ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
‘ആരെയെങ്കിലും സഹായിക്കണമെന്നുണ്ടെങ്കിൽ അതു ചെയ്യൂ. പക്ഷേ, അതു മതം മാറ്റാനാകരുത്. പ്രലോഭനം അതിഗുരുതരമാണ്. ഇത് ഭരണഘടനയ്ക്ക് എതിരാണ്. ഇന്ത്യയിൽ താമസിക്കുന്ന എല്ലാവരും ഇവിടത്തെ സംസ്കാരം അനുസരിച്ചു പ്രവർത്തിക്കാൻ ബാധ്യസ്ഥരാണ്’– ജഡ്ജിമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ഈ വിഷയത്തിൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവരം ശേഖരിച്ചു വരികയാണെന്നു കേന്ദ്ര സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. മതപരിവർത്തനത്തിനെതിരെ കർശന വ്യവസ്ഥകൾ ഗുജറാത്തിലുണ്ടെന്നും ഇതിലെ ചില വ്യവസ്ഥകൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഇതു ചോദ്യം ചെയ്തുള്ള ഹർജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ ഉന്നയിക്കാൻ കോടതി നിർദേശിച്ചു.
വിശദമായ മറുപടി സത്യവാങ്മൂലം നൽകാൻ കേന്ദ്ര സർക്കാരിനോടു നിർദേശിച്ച കോടതി, ഹർജി പരിഗണിക്കുന്നതു 12 ലേക്കു മാറ്റി.
ഇതിനിടെ, കേരളത്തിൽ നിന്നുള്ള സംഘം ഹർജിയുടെ നിലനിൽപു ചോദ്യം ചെയ്തെങ്കിലും ഇതു പരിഗണിക്കില്ലെന്നു കോടതി നിലപാടെടുത്തു.
English Summary: SC on religious conversion