റീപ്പോ വീണ്ടും കൂട്ടി; വായ്പാ പലിശ കൂടും
Mail This Article
ന്യൂഡൽഹി ∙ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കായ റീപ്പോ 0.35% വർധിപ്പിച്ചു. 6.25% ആണ് പുതിയ നിരക്ക്. 7 മാസത്തിനിടയിൽ തുടർച്ചയായ അഞ്ചാം തവണയാണ് റീപ്പോ നിരക്ക് കൂട്ടുന്നത്. ഇതോടെ ബാങ്കുകൾ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ വീണ്ടും കൂട്ടും. വായ്പകളുടെ പ്രതിമാസ തിരിച്ചടവോ (ഇഎംഐ) തിരിച്ചടവ് കാലയളവോ വർധിക്കും. ബാങ്ക് സ്ഥിരനിക്ഷേപ പലിശയും ഉയരും. എന്നാൽ, വായ്പയുടെ പലിശനിരക്കിലുണ്ടാകുന്ന അതേ വർധന സ്ഥിരനിക്ഷേപ പലിശയിൽ ഉണ്ടാകാറില്ല.
വിലക്കയറ്റ ഭീഷണി തുടരുന്ന പശ്ചാത്തലത്തിലാണ് റീപ്പോ നിരക്ക് വീണ്ടും കൂട്ടാൻ റിസർവ് ബാങ്ക് പണനയ സമിതി (എംപിസി) തീരുമാനിച്ചത്. എംപിസിയുടെ തീരുമാനം ഇത്തവണയും ഏകകണ്ഠമല്ല. 6 അംഗങ്ങളിൽ മലയാളിയും അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രഫസറുമായ ജയന്ത് ആർ.വർമ മാത്രം പലിശ വർധനയെ എതിർത്തു.
English Summary: RBI repo rate hike