വിവാദമായി ഖർഗെയുടെ ‘നായ’ പരാമർശം; മാപ്പ് ആവശ്യപ്പെട്ട് ബിജെപി, പണ്ട് മാപ്പുപറഞ്ഞവർക്ക് മാപ്പില്ലെന്ന് ഖർഗെ
Mail This Article
ന്യൂഡൽഹി ∙ രാജസ്ഥാനിലെ അൽവറിൽ പ്രസംഗത്തിനിടെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ നടത്തിയ ‘നായ’ പരാമർശത്തെച്ചൊല്ലി പാർലമെന്റിൽ ബഹളം. ബിജെപിക്കാരുടെ വീട്ടിലെ നായ പോലും രാജ്യത്തിനു വേണ്ടി ജീവൻ നൽകിയിട്ടില്ലെന്നും അവർ ഇപ്പോൾ രാജ്യസ്നേഹികളായി മാറിയെന്നും ആണ് ഭാരത് ജോഡോ പദയാത്രയിൽ പങ്കെടുത്ത് ഖർഗെ പറഞ്ഞത്.
ലോക്സഭ ചേർന്നയുടൻ പരാമർശത്തിൽ ഭരണപക്ഷം പ്രതിഷേധിച്ചു. ഇതിനെതിരെ കോൺഗ്രസ് രംഗത്തുവന്നതോടെ സഭ സ്തംഭിച്ചു. ഖർഗെയുടെ പരാമർശം അപലപനീയമാണെന്നും അദ്ദേഹം സഭയോടും രാജ്യത്തോടും മാപ്പു പറയണമെന്നും രാജ്യസഭയിൽ മന്ത്രി പീയൂഷ് ഗോയൽ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യ സമരത്തിൽ ബിജെപിക്ക് ഒരു പങ്കുമില്ലായിരുന്നുവെന്ന കാര്യം താൻ ഇനിയും ആവർത്തിക്കുമെന്ന് ഖർഗെ തിരിച്ചടിച്ചു.
‘സ്വാതന്ത്ര്യ സമരത്തിൽ നിന്ന് ഓടിയൊളിച്ച് മാപ്പു പറഞ്ഞയാളുകളാണ് ഇപ്പോൾ ഞങ്ങളോട് മാപ്പ് ആവശ്യപ്പെടുന്നത്. രാജ്യത്തെ ഒന്നിപ്പിക്കാൻ ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ജീവൻ നൽകിയ പാർട്ടിയാണു ഞങ്ങളുടേത്. രാജ്യത്തെ ഒന്നിപ്പിക്കാൻ നിങ്ങളുടെ പക്ഷത്തു നിന്ന് ഇതുവരെ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ?’– ഖർഗെ ചോദിച്ചു.
English Summary: Row Over Congress Chief's "Dog" Remark, BJP Demands Apology, He Refuses